തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാനാണ് ശ്രമമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി ജലസേചനം, പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ പരിഹാരം കാണാനാവൂ. റെയിൽവേയുടെയും സഹകരണം തേടുമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയമാക്കും. റസ്റ്റ് ഹൗസുകളിൽ കൂടുതൽ ജീവനക്കാരെ ഏർപ്പെടുത്തും. ഓൺലൈൻ ബുക്കിംഗ് സൗകര്യമടക്കം ഏർപ്പെടുത്തി പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതി സമയബന്ധിതമായി പരിഷ്‌കരിക്കുമെന്ന് പറഞ്ഞ അദ്ദേഹം ടൂറിസം മേഖലകൾ ഉടനെ തുറന്ന് നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ടൂറിസം മേഖലയുടെ നഷ്‌ടം കണക്കാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം നഗരസഭയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.