kiran-kumar

​​​തിരുവനന്തപുരം: കൊല്ലം ശാസ്‌താംകോട്ടയിൽ വിസ്‌മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കൊല്ലം എൻഫോഴ്സ്മെന്‍റിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻ‌ഡ് ചെയ്‌തു. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെമ്പാടും ചർച്ച ചെയ്യപ്പെട്ട സംഭവമായതിനാൽ തന്നെ വിഷയം പുറത്തറിഞ്ഞ ഉടൻ മോട്ടോർ വാഹന വകുപ്പിൽ നിന്ന് റിപ്പോർട്ട് മന്ത്രി തേടിയിരുന്നു. അന്വേഷണ വിധേയമായി ആറ് മാസത്തേക്കാണ് കിരൺ കുമാറിനെ സസ്പെൻഡ് ചെയ്‌തത്. കേസിലെ കണ്ടെത്തൽ അനുസരിച്ച് കിരൺ കുമാറിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകും.

സംഭവത്തില്‍ ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണത്തിന് മേല്‍നോട്ടം നിര്‍വ്വഹിക്കും. ഐ ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.