തിരുവനന്തപുരം: കൊല്ലം ശാസ്‌താംകോട്ട സ്വദേശിനി വിസ്‌മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിനു പിന്നാലെ സ്ത്രീധന വിഷയം വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാവുകയാണ്. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 2014 ലെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയാവുകയാണ്. വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്‌മൂലം അവരുടെ വകുപ്പ് തലവന് നല്‍കണമെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്‌മൂലം അവരുടെ വകുപ്പ് തലവന് നല്‍കണം. ഈ സത്യവാങ്‌മൂലത്തില്‍ ഭാര്യയും അച്ഛനും ഭാര്യയുടെ പിതാവും ഒപ്പിട്ടിരിക്കണം. ഇത് നിര്‍ബന്ധമായും നല്‍കേണ്ടതും ഈ രേഖ സ്‌ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്.