കോഴിക്കോട്: രാമനാട്ടുകര അപകടം നടന്ന സ്ഥലത്ത് നിന്ന് സ്വര്‍ണക്കവർച്ച സംഘത്തലവന്‍ സൂഫിയാന്‍ രക്ഷപ്പെട്ടത് അപകടം നടന്ന ഉടനെന്ന് പൊലീസ് കണ്ടെത്തല്‍. കൂട്ടാളികള്‍ അപകടത്തില്‍പ്പെട്ടത് അറിഞ്ഞ് സൂഫിയാന്‍ രക്ഷപ്പെട്ടതായാണ് വിവരം. രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറുകളെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഫോര്‍ച്യൂണര്‍, ഥാർ എന്നീ കാറുകളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കാണാതായ മൂന്നാമത്തെ വാഹനത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അപകടം നടന്നപ്പോള്‍ മാരുതി ബലേനോ കാര്‍ നിര്‍ത്താതെ പോയെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.
അമിത വേഗത്തിലാണ് അപകടത്തിൽപ്പെട്ട കാർ സഞ്ചരിച്ചത്. പുലര്‍ച്ചെ 4.27നും 4.34നും ഇടയിലാണ് പുളിഞ്ചോട് വച്ച് സംഭവം നടന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന് അടുത്ത് വച്ച് ഇരുസംഘങ്ങളും ഏറ്റുമുട്ടി. ഇതിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇന്നലെ എട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിരുന്നു. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി അടുത്തബന്ധമുള്ളവരാണ് പൊലീസ് പിടിയിലായവര്‍. കള്ളക്കടത്ത് സ്വര്‍ണത്തിന് സുരക്ഷയൊരുക്കുന്നത് നേരത്തേ ഇവര്‍ ഏറ്റെടുത്തിരുന്നതായും അവസരം കിട്ടുമ്പോള്‍ കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചിലര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
കണ്ണൂര്‍ സ്വദേശിയിലൂടെ ഗള്‍ഫില്‍നിന്ന് സ്വര്‍ണം കൊണ്ടുവരുന്നത് സംബന്ധിച്ച വിവരങ്ങള്‍ സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നു. കഴിഞ്ഞ 16 മുതല്‍ കരിപ്പൂരിലെ ഓപ്പറേഷനുവേണ്ടി സംഘം പദ്ധതി തയ്യാറാക്കിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വര്‍ണത്തിന് സുരക്ഷയൊരുക്കാനാണ് തങ്ങള്‍ കരിപ്പൂരിലെത്തിയതെന്ന് പിടിയിലായ യുവാക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.. കണ്ണൂര്‍ സ്വദേശിയാണ് ഇതിനുള്ള ക്വട്ടേഷന്‍ നല്‍കിയതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
അപകടത്തിൽ മരിച്ച സംഘം 2019ല്‍ തന്നെ മര്‍ദിച്ച് രണ്ടു കാറുകള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു യുവാവും രംഗത്തെത്തിയിട്ടുണ്ട്. വാഹനമോഷണം, ഭീഷണി, മര്‍ദനം എന്നിവ ഇവരുടെ സ്ഥിരം പരിപാടിയാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചരല്‍ ഫൈസല്‍ ഉള്‍പ്പടെയുള്ള ഇവരുടെ സംഘത്തിലെ പ്രധാനികളെ ഭയന്ന് പലരും പരാതി നല്‍കില്ലെന്നും യുവാവ് വെളിപ്പെടുത്തി.
തന്നെ ക്രൂരമായി മര്‍ദിച്ച ശേഷം തന്‍റേയും കൂട്ടുകാരന്‍റേയും വാഹനങ്ങള്‍ തട്ടിയെടുത്തു. പൊലീസില്‍ പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് വാഹനം തിരിച്ചുകിട്ടിയത്. ഒരുപാട് പേര്‍ക്ക് ഇത്തരത്തില്‍ ചെര്‍പ്പുളശേരിയില്‍ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും യുവാവ് പറയുന്നു.