josephine

​​​തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫൈന്‍ പരാതിക്കാരിയോട് പറഞ്ഞത്. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.

ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്‍റെ മറുപടി.

ഇടതുപ്രൈഫൈലുകളിൽ നിന്നടക്കം ജോസഫൈനെതിരെ വലിയ തോതിൽ ആക്ഷേപം ഉയരുകയാണ്. ഇതിനോടകം വനിത കമ്മിഷനേയും അദ്ധ്യക്ഷയേയും പരിഹസിച്ചുകൊണ്ടുളള ട്രോളുകളും സജീവമായി കഴിഞ്ഞു. അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ജോസഫൈനെ മാറ്റണമെന്ന ആവശ്യം ഇതിനോടകം ശക്തമായി കഴിഞ്ഞു. നേരത്തേയും പലതവണ പാർട്ടിയേയും സർക്കാരിനേയും വെട്ടിലാക്കുന്ന പരാമർശങ്ങൾ അദ്ധ്യക്ഷ കസേരയിലിരുന്ന് ജോസഫൈൻ നടത്തിയിട്ടുണ്ട്. ജോസഫൈനെ മാറ്റുന്ന കാര്യം സി പി എം സജീവമായി പരിഗണിക്കാനാണ് സാദ്ധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു.

ഇത്ര സെൻസും സെൻസിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മിഷൻ അദ്ധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ലെന്നായിരുന്നു ഹരീഷ് വാസുദേവിന്‍റെ വിമർശനം.

വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ ട്രോളാൻ കിട്ടിയ അവസരത്തിൽ മുൻ എം എൽ എ, വി ടി ബൽറാം കടമെടുത്തത് തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ ആര്യാ രാജേന്ദ്രൻ നടത്തിയ പരാമർശമായിരുന്നു.

ജോസഫൈനെ പോലുളള ആളുകൾ വനിതാ കമ്മിഷൻ തലപ്പത്തിരുന്ന് അസഹിഷ്‌ണുതയോടെ മറുപടി പറയുമ്പോൾ സാധാരണക്കാർക്ക് ഭരണസംവിധാനത്തിനുള്ള വിശ്വാസമാണ് നഷ്‌ടപ്പെടുന്നതെന്ന് കെ എസ് ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

ശ്രീജിത്ത് പണിക്കരും ജോസഫൈനെ ട്രോളാൻ മറന്നില്ല. ജോസഫൈന്‍റെ പരാമർശത്തിൽ വനിത കമ്മിഷൻ അംഗങ്ങൾക്കിടയിൽ തന്നെ അതൃപ്‌തിയുണ്ടെന്നാണ് വിവരം. വിഷയത്തിൽ പ്രതികരിക്കാൻ ജോസഫൈൻ ഇതുവരെ തയ്യാറായിട്ടില്ല.