കാൺപൂർ: രണ്ടുവർഷത്തോളമായി തന്നെ പിന്തുടരുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് ശല്യം ചെയ്യുകയും ചെയ്‌തിരുന്ന മദ്ധ്യവയസ്‌കനെ കൗമാരക്കാരിയായ പെൺകുട്ടി വെടിവച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം.
സ്ഥലത്തെ ഗ്രാമമുഖ്യയുടെ ഭർത്താവായ 50 വയസുകാരനാണ് മരണമടഞ്ഞത്. ഇയാൾ രണ്ട് വർഷത്തോളമായി പെൺകുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. പെൺകുട്ടി എതിർത്തപ്പോൾ ഇയാൾ പെൺകുട്ടിയുടെ സഹോദരിയെയും പീഡിപ്പിച്ചു.
മരിച്ചയാൾ ഗ്രാമത്തിൽ വലിയ സ്വാധീനമുളളയാളും കൊലക്കേസിൽ സംശയിക്കുന്നയാളുമായിരുന്നു. ഇയാളെ എതിർത്താൽ ജനങ്ങൾ എതിരാകുമെന്ന ഭയത്തെ തുടർന്ന് പെൺകുട്ടി ഒന്നും പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് അമ്മയോട് പറഞ്ഞ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ എന്ന പേരിൽ ഇയാളെ വിളിച്ചുവരുത്തിയ ശേഷം നാടൻതോക്ക് ഉപയോഗിച്ച് വെടിവയ്‌ക്കുകയായിരുന്നു. കൊലയ്‌ക്ക് ശേഷം ഫറൂഖാബാദിലേക്ക് കടന്ന പെൺകുട്ടിയെയും സുഹൃത്തിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.