ggg

വാഷിംഗ്ടൺ : 13 വർഷമായി തുടരുന്ന രക്ഷാകർതൃ ഭരണം ഇനിയെങ്കിലും അവസാനിപ്പിച്ചുതരണമെന്ന് ആവശ്യപ്പെട്ട് പോപ് ഗായിക ബ്രിട്നി സ്പിയേഴ്സ് കോടതിയിൽ. 39 വയസായി തനിക്ക് ഇപ്പോഴെന്നും ഇനിയെങ്കിലും ഇതിൽ നിന്ന് മോചനം വേണമെന്ന് ബ്രിട്നി കോടതിയോട് അഭ്യർത്ഥിച്ചു. 2007ൽ ബ്രിട്നി മാനസിക പ്രശ്നങ്ങൾ നേരിട്ടതിനു പിന്നാലെയാണ് പിതാവ് ജാമി സ്പിയേഴ്സിന് രക്ഷാകർതൃ പദവി നൽകിക്കൊണ്ട് കോടതി ഉത്തരവിട്ടത്. 2008ൽ രക്ഷാകർതൃ പദവി ലഭിച്ചതോടെ പിതാവ് ജാമി സ്പിയേഴ്സാണ് ബ്രിട്നിയുടെ ആസ്തിയും കരിയറും മറ്റു സുപ്രധാന കാര്യങ്ങളും തീരുമാനിക്കുന്നത്.സ്വന്തം കാര്യങ്ങൾ നോക്കി നടത്താനുള്ള അധികാരമില്ലാതെ ബ്രിട്നിയുടെ എല്ലാ കാര്യങ്ങൾ നോക്കി നടത്താനുമുള്ള അധികാരം പിതാവിന് നല്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ഇതിൽ നിന്നൊരു മോചനം തേടിയാണ് ഗായിക ലോസ് ആഞ്ചൽസ് കോടതിയെ സമീപിച്ചത്.

'ഇനിയെങ്കിലും എനിക്ക് ജീവിതം വേണം. സ്വന്തം കാര്യങ്ങൾ ചെയ്യാൻ തനിക്കാകും. എന്റെ ആസ്തിയുടെ ഉടമസ്ഥത എനിക്ക് നൽകണം. വിവാഹിതയാകാനും വീണ്ടും അമ്മയാകാനും ആഗ്രഹമുണ്ട്. എന്നാൽ അതിനായി ഡോക്ടറെ കാണാനുള്ള അനുമതി പോലുമില്ല. കാമുകനൊപ്പം അവന്റെ കാറിൽ സഞ്ചരിക്കാനോ സുഹൃത്തുക്കളെ കാണാനുമോ ഉള്ള സ്വാതന്ത്യമില്ല. ഈ ജീവിതത്തിൽ നിന്നൊരു മോചനം വേണം. വികാരഭരിതയായി ബ്രിട്നി പറഞ്ഞു. വിഷയത്തിൽ ബ്രിട്നിയെ പിന്തുണച്ചു കൊണ്ട് ഗായികയുടെ ആരാധകർ ഫ്രീ ബ്രിട്നി എന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ വർഷങ്ങളായി ക്യാമ്പയിൻ നടത്തി വരികയാണ്.