തൃക്കാക്കര: സ്ത്രീധന ബാക്കിയിലെ ആറുപവന്‍ വേണ്ടിയുള്ള ഭർത്താവിന്റെ നിരന്തര ശല്യം സഹിക്ക വയ്യാതെ തമിഴ് യുവതി സാരിത്തുമ്പിൽ തൂങ്ങി ജീവനൊടുക്കി. തമിഴ്നാട് മധുര സ്വദേശിനി, എറണാകുളം വാത്തുരുത്തി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന കനിമൊഴി (24) ആണ് മരിച്ചത്. ഭർത്താവ് കാർത്തിക്കിനെ എറണാകുളം ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. 10 പവൻ സ്വർണാഭരണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നാല് പവനേ നൽകിയിരുന്നുള്ളൂ. പീഡനം സഹിക്കവയ്യാതെ മൂന്ന് വർഷം മുമ്പും കനിമൊഴി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവർക്ക് മൂന്നര വയസുളള ആൺകുട്ടിയുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള കൂലിപ്പണിക്കാർ വാടകയ്ക്ക് താമസിക്കുന്നയിടമാണ് നാവികവിമാനത്താവളത്തിന് സമീപത്തെ വാത്തുരുത്തി കോളനി. ഒറ്റമുറി വീടുകളിലാണ് താമസം. ഇന്നലെ ഭർത്താവ് വഴക്കിട്ട് ജോലിക്ക് പോയതിന് ശേഷം തൊട്ടടുത്ത് അമ്മയും അച്ഛനും വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ ചെന്ന് ജീവനൊടുക്കുകയായിരുന്നു കനിമൊഴി. മാതാപിതാക്കളും ജോലിക്ക് പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
മൃതദേഹം ഇൻക്വസ്റ്റിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും.