
കൊല്ലം: വിസ്‌മയ കേസിൽ കിരണിന്‍റെ സഹോദരി ഭര്‍ത്താവ് മുകേഷിനെ വീണ്ടും ചോദ്യംചെയ്യും. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. വിസ്‌മയയുടെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മൊഴിയും രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയാണ്.
വിസ്‌മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറും ബന്ധുക്കളും നടത്തിയ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്. പ്രതി കിരൺകുമാറിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
വിസ്‌മയയുടെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും പോസ്റ്റുമോർട്ടം ചെയ്‌ത ഡോക്‌ടറുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ വ്യക്തത വരുകയുള്ളു. അതേസമയം, വിസ്‌മയയുടെ നിലമേലിലെ വീട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് സന്ദർശിക്കും.