കൊച്ചി: രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്‌ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട്, ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തെ തുടർന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്‍റീൻ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
ഐഷ സുൽത്താനയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. മൂന്ന് ദിവസം കവരത്തിയിൽ ലക്ഷദ്വീപ് പൊലീസ് ഐഷയെ ചോദ്യം ചെയ്‌ത ശേഷം ഇന്നലെയാണ് വിട്ടയച്ചത്.
കോടതിവിധിയിൽ സന്തോഷമുണ്ടെന്നും ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിന് വേണ്ടിയുളള പോരാട്ടം തുടരുമെന്നും ഐഷ സുൽത്താൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ വായിൽ നിന്ന് വീണുപോയ വാക്ക് തൊട്ടടുത്ത ദിവസം തന്നെ തിരുത്തിയിരുന്നു. നിയമത്തിൽ നല്ല വിശ്വാസമുണ്ടായിരുന്നു. ഇങ്ങനെ ശബ്‌ദം ഉയർത്തുന്നവർക്കെതിരെ ഇത്തരം നടപടികളുമായി ഈ ആളുകൾ പോകരുതെന്നാണ് തന്‍റെ ആഗ്രഹമെന്നും ഐഷ പറഞ്ഞു.
ലക്ഷദ്വീപ് പൊലീസുകാരുടെ ചോദ്യം ചെയ്യലിൽ തനിക്ക് പരാതിയില്ല. കേസ് ഗൂഢാലോചനപരമാണ്. എന്നാൽ പൊലീസുകാർ തങ്ങളുടെ ജോലി ചെയ്‌തതാണ്. നാടിന്‍റെ പ്രശ്‌നം തരണം ചെയ്യാനാണ് താൻ ഇറങ്ങിയത്. ഇനിയും മുന്നോട്ട് തന്നെ പോകും. ജനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ഐഷ സുൽത്താന പറഞ്ഞു