കണ്ണൂർ: പാർട്ടി അനുഭാവമുളള കളളക്കടത്തുകാരെ സംരക്ഷിക്കേണ്ടെന്ന് സി പി എം തീരുമാനം. കളളക്കടത്തുകാരുമായുളള ബന്ധം സ്ഥാപിക്കുന്നവരും പാർട്ടിയിലുണ്ടാകില്ലെന്ന നിലപാടാണ് സി പി എം സ്വീകരിച്ചിരിക്കുന്നത്. ആകാശ് തില്ലങ്കേരിയുടേയും അർജുൻ ആയങ്കിയുടേയും പാർട്ടി ബന്ധം വിവാദമായതോടെയാണ് ഇക്കാര്യത്തിൽ ജാഗ്രത പാലിക്കാൻ സി പി എം ഒരുങ്ങുന്നത്.
ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയുടെ കാറാണ് അർജുൻ സ്വർണക്കടത്തിന് ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് സൈബറിടത്തിൽ വ്യാപകമായ പ്രചാരണമാണ് പാർട്ടിയ്‌ക്കെതിരെ നടക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി പാർട്ടിക്കകത്ത് സജീവ ചർച്ചയാണ് അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുടെ ക്വട്ടേഷൻ ഇടപാടുകൾ. പ്രത്യക്ഷത്തിൽ ആരും പരാതിപ്പെടാത്തതുകൊണ്ട് ഇതങ്ങനെ പോകുകയായിരുന്നു.
രാമനാട്ടുകര അപകടത്തിന് ശേഷം സ്വർണക്കടത്ത് ആസൂത്രകൻ അർജുൻ ആയങ്കിയാണെന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇവരെ പേരെടുത്ത് വിമർശിച്ചുകൊണ്ട് രംഗത്തു വന്നത്. അപ്പോഴേക്കും സി പി എം പ്രാദേശിക തലത്തിൽ വലിയ സ്വീകാര്യതയുള്ളവരായി ഇവർ മാറിയിരുന്നു. പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ഇല്ലെങ്കിലും ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള, സൈബർ ആർമികളിലെ താരപരിവേഷമുള്ള ആളുകളാണ് ഇരുവരും.
സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ടവരെ സി പി എം സംരക്ഷിക്കില്ലെന്ന് കണ്ണൂരിൽ നിന്നുളള മന്ത്രിയും പാർട്ടിയിലെ മുതിർന്ന നേതാവുമായ എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. തെറ്റായ നിലപാടെടുക്കുന്ന ആരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ടുപോവില്ലെന്നാണ് മന്ത്രി പറഞ്ഞത്.
കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണമെന്ന നിലപാടുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയതും തിരുത്തൽ നടപടികളുടെ ഭാഗമായാണ്. ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞുപോകണമെന്നും ഡി വൈ എഫ് ഐ താഴെത്തട്ടിൽ നിർദേശം നൽകിയിട്ടുണ്ട്. കളളക്കടത്തിൽ ആകാശ്, അർജുൻ എന്നിവരുടെ പങ്ക് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമായതിന് പിന്നാലെയാണ് സി പി എം നിലപാട് കർക്കശമാക്കുന്നത്.