assembly

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്‌തു. സർക്കാരിന്‍റെ ഈ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചത്.

കേസ് പിന്‍വലിക്കാന്‍ സ്വതന്ത്രവും നിഷ്‌പക്ഷവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വാദം. കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ എടുത്ത തീരുമാനം ഉത്തമ വിശ്വാസത്തോടെയുള്ളതാണ്. ബാഹ്യ ഇടപെടല്‍ മൂലമാണ് പ്രോസിക്യൂട്ടര്‍ ഈ തീരുമാനമെടുത്തതെന്ന് തെളിയിക്കാന്‍ ഹൈക്കോടതിക്ക് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമസഭയ്ക്ക് അകത്തു നടന്ന സംഭവത്തില്‍ സ്‌പീക്കറുടെ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. എന്നാല്‍ സ്‌പീക്കറുടെ അനുമതിയില്ലാതെ, നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അതുകൊണ്ട് കേസ് നിലനില്‍ക്കില്ല. എം എല്‍ എമാര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ആ അവകാശമാണ് എം എല്‍ എമാര്‍ വിനിയോഗിച്ചതെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാർ നൽകിയ അപ്പീല്‍ ചൊവാഴ്‌ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേരള രാഷ്‌ട്രീയത്തിൽ ഏറെ വിവാദം സൃഷ്‌ടിച്ച കേസിൽ ഇ പി ജയരാജൻ, കെ ടി ജലീൽ, വി ശിവൻകുട്ടി, കെ അജിത്ത് എന്നിവരടക്കം ആറ് ജനപ്രതിനിധികൾക്കെതിരെയായിരുന്നു പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കന്‍റോൺമെന്‍റ് പൊലീസ് കേസ് എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തത്.

2015ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് നിയസഭയിൽ കയ്യാങ്കളിയുണ്ടായത്. ബാർ കോഴ വിവാദം കത്തി നിൽക്കെയായിരുന്നു സംഭവം. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ കസേരയടക്കം മറിച്ചിടുകയായിരുന്നു.