തിരുവനന്തപുരം: കാറിനുള്ളിൽ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. നാട്ടുകാർ കാർ തടഞ്ഞാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ മുൻ മന്ത്രി കടകംപളളി സുരേന്ദ്രന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്‍റെ മകനും പാറ്റൂർ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
മദ്യപിച്ച് അർദ്ധബോധാവസ്ഥയിലായിരുന്നു അശോക്. ഇന്നലെ രാത്രി എട്ട് മണിയോടെ പി എം ജി ലോ കോളേജ് ജംഗ്ഷനിലായിരുന്നു സംഭവം. കാറിനുള്ളിൽ നിന്ന് പെൺകുട്ടിയുടെ നിലവിളി കേട്ടതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ജനറൽ ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ സ്‌കൂട്ടർ കുറുകെ നിർത്തി നാട്ടുകാരിലൊരാൾ കാർ തടഞ്ഞു.
കാർ നിർത്തിയതിന് ശേഷം യുവാവ് പെൺകുട്ടിയെ കാറിൽ നിന്നിറക്കി നാട്ടുകാരുടെ മുന്നിൽ വച്ച് വീണ്ടും മർദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മിൽ വാക്കേറ്റമായി. അഭിഭാഷകനാണെന്നും മുൻ മന്ത്രിയുടെ സ്റ്റാഫിന്‍റെ മകനാണെന്നും ആക്രോശിച്ചശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു.
പൊലീസെത്തി യുവാവിനെയും പെൺകുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി. ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവർ സുഹൃത്തുക്കളാണ്. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. പൊതു സ്ഥലത്ത് ബഹളമുണ്ടാക്കൽ, സ്ത്രീകൾക്ക് നേരെയുളള മർദ്ദനം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം യുവതിയുടെ പരാതിയിൽ അശോകിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.