v-sivankutty

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കേരള കോൺ​ഗ്രസ് വർക്കിം​ഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. മുൻ ധനമന്ത്രി കെ.എം. മാണി കേരള നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച സമയത്ത് കാട്ടിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ രക്ഷിക്കാൻ കേരള സർക്കാർ സുപ്രീംകോടതിയിൽ പോയത് ശരിയല്ല. കേരളത്തിലെ ജനങ്ങളുടെ പണം പ്രതികൾക്കു വേണ്ടി കോടതിയിൽ കേസ് വാദിക്കാൻ ഉപയോഗിക്കുന്നത് നിഷേധാത്മകമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വലിയ സാമ്പത്തിക പ്രശ്നങ്ങൾ ഒന്നുമില്ലാത്ത പ്രതികൾ അവർക്ക് ആവശ്യമുണ്ടെങ്കിൽ നേരിട്ട് ഹൈക്കോടതിയിലും, സുപ്രീംകോടതിയിലുമൊക്കെ പൊയ്ക്കൊള്ളും. തീർത്തും പാവപ്പെട്ടവരായ, തൊഴിലില്ലാത്തവരും വരുമാനമില്ലാത്തവരും ഉൾപ്പെടുന്ന കേരള ജനതയെ കൊള്ളയടിച്ചുകൊണ്ടു വേണ്ട അതെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരെ മജിസ്ട്രേറ്റ് കോടതിയിൽ ഉണ്ടായിരുന്ന കേസ് നിലനിൽക്കെ, അത് പിൻവലിക്കാൻ വേണ്ടി കൊടുത്ത ഹർജി കോടതി തള്ളിയപ്പോൾ സർക്കാർ അതിനെതിരെ ഹൈക്കോടതിയിൽ പോയത് തെറ്റാണ്. ഹൈക്കോടതി സർക്കാർ ഹർജി തള്ളിയപ്പോൾ കേരളീയരുടെ ചിലവിൽ സുപ്രീംകോടതിയിൽ പോയതിന് കേരള സർക്കാർ മലയാളികളോട് ക്ഷമാപണം നടത്തേണ്ടി വരുമെന്നും തോമസ് അഭിപ്രായപ്പെട്ടു.

സ്പീക്കറുടെ മേശപ്പുറത്ത് കയറി, പൊതു മുതലുകളായ കമ്പ്യൂട്ടർ വലിച്ചെറിഞ്ഞ മന്ത്രി ശിവൻകുട്ടിയും കസേര തള്ളിയിട്ട സി.പി.എം നേതാവ് ഇ.പി. ജയരാജനും, മറ്റു നഷ്ടങ്ങൾ വരുത്തിവെച്ച പ്രതികളും ചെയ്ത ക്രിമിനൽ കുറ്റങ്ങൾ കേരള ജനത എത്രയോ പ്രാവശ്യം ടെലിവിഷനിൽ കൂടി കണ്ടിരിക്കുന്നു. ഇത്രയും വ്യക്തമായ തെളിവുള്ള കേസ് ഇല്ലാതാക്കുവാൻ പ്രതികൾക്കുവേണ്ടി ഇടപെടുവാൻ കേരള സർക്കാരിന് അവകാശമില്ല. കേസ് പിൻവലിക്കാൻ മജിസ്റ്റ്റേറ്റു കോടതിയിൽ പ്രോസിക്യൂഷൻ നൽകിയ ഹർജിയും തെറ്റുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള എൽ.ഡി.എഫ് നേതാക്കൾക്ക് എതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഇന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിം​ഗ് കോൺസൽ ജി. പ്രകാശ് ആണ് ഹർജി സമർപ്പിച്ചത്.