ചങ്ങനാശേരി: വീട് കയറി വീട്ടമ്മയെ ആക്രമിച്ചശേഷം ഒളിവിൽ പോയ പ്രതികൾ പിടിയിൽ. വേഷ്ണാൽ സ്വദേശിയായ അഭിജിത്ത്, ജിത്തു പ്രകാശ്, കട്ടപ്പന സ്വദേശിയ ജിനീഷ് (കുട്ടൻ) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇതിൽ ജിനീഷിനെ ജാമ്യം കിട്ടിയതിനെ തുടർന്ന് സ്റ്റേഷനിൽ നിന്നും വിട്ടയച്ചു.
വിവിധകേസുകളിൽ പ്രതികളായിരുന്ന ഇവർ കഴിഞ്ഞ 18ന് നാലുകോടി വേഷ്ണാൽ ഭാഗത്തുള്ള സനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും സനീഷിന്റെ ഭാര്യയുടെ മൂക്ക് ഇടിച്ചുതകർക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർത്തതിനുശേഷം കടന്നുകളയുകയായിരുന്നു. മുണ്ടക്കയം പെരുവന്താനത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെക്കുറിച്ച് നാട്ടുകാർക്ക് ഉണ്ടായ സംശയം മുണ്ടക്കയം പൊലീസിനെ അറിയിക്കുകയും തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തൃക്കൊടിത്താനത്ത് വീട് അക്രമിച്ചകേസിലെ പ്രതികളാണ് ഇവരെന്ന് മനസിലാക്കുകയും തൃക്കൊടിത്താനം പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് തൃക്കൊടിത്താനം പൊലീസെത്തിയെങ്കിലും കെ എസ് ആർ ടി സി ബസിൽ കയറി ഇവർ രക്ഷപ്പെട്ടിരുന്നു.
പിന്തുടർന്നെത്തിയ പൊലീസ് 40-ാം മൈൽ ഭാഗത്ത് എത്തിയ ബസ് തടയുകയും ബസിൽ നിന്നും ഇറങ്ങി ഓടിയ പ്രതികൾ സമീപത്തെ കാടിനുള്ളിലേയ്ക്ക് കയറി. പിന്നീട് നാട്ടുകാരുടെയും മുണ്ടക്കയം പൊലീസിന്റെയും സഹായത്തോടെ നടത്തിയ രണ്ട് മണിക്കൂർ തെരച്ചിലിനൊടുവിൽ പ്രതികളെ പിടികൂടി കസ്റ്റഡിയിലെടുത്തത്.
മുത്തൂറ്റ് പോൾ വധക്കേസിലെ പ്രതിക്കെതിരെ വീട്ടുടമയായ സനീഷ് മൊഴി കൊടുത്തതിന്റെ വൈരാഗ്യവും ഫോണിനെചൊല്ലിയുള്ള തർക്കവുമായിരുന്നു സനീഷിന്റെ വീട് അക്രമിക്കാൻ ഉണ്ടായ കാരണമെന്ന് പൊലീസ് പറഞ്ഞു. മുൻപ് കള്ളുഷാപ്പ് അടിച്ചു തകർത്ത് പണം കവർന്ന കേസിലെയും വധശ്രമക്കേസിലെയും പ്രതികളായ ഇവർ സമീപ സ്റ്റേഷനുകളിൽ വിവിധ ക്രിമിനൽ കേസിലെ പ്രതികളാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃക്കൊടിത്താനം സി ഐ ഇ അജീബ്, എസ് ഐ അഖിൽദേവ്, എസ് ഐ പ്രദീപ്, സി പി ഒമാരായ പ്രതീഷ്, ജോർജ് തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി.