കാസർഗോഡ്: പെരിയ ഇരട്ട കൊലക്കേസിൽ രണ്ട് സി.പി.എം പ്രാദേശിക നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു. സി.പി.എം പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റിയംഗവുമായ രാഘവൻ വെളുത്തോളി, പാക്കം മുൻ ലോക്കൽ സെക്രട്ടറിയും സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ നേതാവുമായ കുട്ടക്കരയിലെ കെ.വി. ഭാസ്കരൻ എന്നിവരെയാണ് ചോദ്യം ചെയ്തത്.
ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രാഘവന്‍ വെളുത്തോളിയെ നാലര മണിക്കൂറോളം ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചത്. കാസർകോട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിലെ സി.ബി.ഐ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. പ്രതികൾക്ക് സംരക്ഷണം നൽകുകയും തെളിവുനശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരായ കുറ്റം.
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. സംഭവ ദിവസം രാത്രി പാക്കം ചെറൂട്ടയില്‍ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്നു. രണ്ടാം പ്രതി സജി ജോര്‍ജിന്‍റെ വാഹനമായിരുന്നു ഇത്. പിറ്റേന്ന് ഇവിടെ നിന്നും വാഹനം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത സജി ജോര്‍ജിനെ പൊലീസ് വാഹനത്തില്‍ നിന്ന് ബലമായി ഇറക്കികൊണ്ടുപോയവരില്‍ പ്രധാനികളാണ് രാഘവന്‍ വെളുത്തോളിയും കെ.വി. ഭാസ്കരനും.