പാലക്കാട്: അണക്കപ്പാറയിൽ സ്‌പിരിറ്റ് ഗോഡൗൺ കണ്ടെത്തി. 12 കന്നാസ് സ്‌പിരിറ്റും , 20 കന്നാസിൽ വെള്ളം കലർത്തിയ സ്‌പിരിറ്റുമാണ് പിടികൂടിയത്. കൂടാതെ 2000 ലിറ്റർ വ്യാജ കള്ളും, 12 ലക്ഷം രൂപയും കണ്ടെത്തി. സംഭവത്തിൽ ഏഴ് പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
കള്ള് കടത്താൻ ഉപയോഗിച്ച മൂന്നു ബൊലേറോ പിക്ക് അപ്പ് വാഹനങ്ങൾ, സ്പിരിറ്റ് കടത്തിക്കൊണ്ട് വന്ന ഒരു ക്വാളിസ് കാർ എന്നിവയും പിടികൂടി. കോതമംഗലം സ്വദേശി സോമൻ നായരാണ് മുഖ്യപ്രതിയെന്ന് എക്‌സൈസ് അറിയിച്ചു. ഇയാൾ ഒളിവിലാണ്. സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്കോഡാണ് പരിശോധന നടത്തിയത്. വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ കള്ള് നിർമാണം.
കട്ടിലിനടിയില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. അതേസമയം പ്രതികൾ പണം വാഗ്ദ്ധാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് എക്‌സൈസ് സി ഐ അനിൽകുമാർ പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് വാഗ്ദ്ധാനം ചെയ്തതതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അനിൽ കുമാറിനെ കൂടാതെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ കെ. വി സദയകുമാർ, ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി ആർ മുകേഷ് കുമാർ, കെ വി വിനോദ്, എസ്. മധുസൂദൻ നായർ, സി സെന്തിൽ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി സുബിൻ, എസ് ഷംനാദ്, ആർ രാജേഷ് ,വിശാഖ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു