പുതുച്ചേരി: എൻ.രംഗസാമി മുഖ്യമന്ത്രിയായി അധികാരമേറ്റ് 50 ദിവസങ്ങൾക്ക് ശേഷം പുതുച്ചേരിയിൽ അഞ്ച് എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ രണ്ടുപേർ മന്ത്രിമാരായി. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് ആഴ്ചകളായി നീണ്ടുനിന്ന എൻ.ആർ കോൺഗ്രസ് -ബി.ജെ.പി ചർച്ചകൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ നമശിവായവും സായ് ജെ. ശരവണൻ കുമാറുമാണ് ബി.ജെ.പി മന്ത്രിമാർ. കെ. ലക്ഷ്മിനാരായണൻ, സി. ജ്യേകുമാർ, ചന്ദിര പ്രിയങ്ക എന്നിവരാണ് എൻ.ആർ കോൺഗ്രസിൽ നിന്നുള്ള മന്ത്രിസഭാംഗങ്ങൾ. നാല് പതിറ്റാണ്ടിനിടെ പുതുച്ചേരിയിൽ നിന്നുള്ള ആദ്യ വനിത മന്ത്രിയാണ് ചന്ദിര.
ഗവർണർ തമിഴിസൈ സൗന്ദർരാജൻ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മേയ് ഏഴിന് രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഇരുപാർട്ടികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മന്ത്രിസഭ രൂപീകരണം നീളുകയായിരുന്നു.