
കവരത്തി: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ വിവാദ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം. ഓല കൂട്ടിയിട്ടാൽ പിഴ ഈടാക്കാനുള്ള ഉത്തരവിനെതിരെയാണ് ദ്വീപ് നിവാസികളുടെ വ്യത്യസ്‌തമായ പ്രതിഷേധം അരങ്ങേറിയത്. രാവിലെ ഒമ്പത് മുതൽ 10 മണി വരെ ഒരു മണിക്കൂർ നേരമായിരുന്നു ദ്വീപ് നിവാസികളുടെ പ്രതിഷേധം.

എല്ലാ ദ്വീപിൽ നിന്നുമുള്ള ജനങ്ങളും സമരത്തിൽ പങ്കെടുത്തു. ഓലയും മടലും ശേഖരിച്ച് അതിന്‍റെ മുകളിൽ ഇരുന്നായിരുന്നു പ്രതിഷേധം. മാലിന്യ സംസകരണത്തിന് അഡ്‌മിനിസ്‌ട്രേഷൻ സംവിധാനമൊരുക്കണമെന്നും ദ്വീപ് നിവാസികൾ ആവശ്യപ്പെട്ടു.

അതേസമയം, ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നൽകിയില്ലെന്നാരോപിച്ചു ഇടത് എം പിമാർ ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ യു ഡി എഫ് എംപിമാരും സന്ദര്‍ശനാനുമതി തേടി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു.

അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനുള്ള നടപടി വ്യാപകമായി നടപ്പാക്കാനൊരുങ്ങുകയാണ് ലക്ഷദ്വീപ് ഭരണകൂടം. കഴിഞ്ഞ ദിവസം കവരത്തി ദ്വീപിലെ 102 വീടുകൾക്ക് അഡ്‌മിനിസ്ട്രേഷൻ കത്ത് നൽകിയിരുന്നു. എന്നാൽ ഇന്ന് ഇത് മറ്റ് ദ്വീപുകളിലെ പ്രദേശവാസികൾക്കും നൽകി. കടൽതീരത്തിന് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന വീടുകളും ഷെഡുകളും പൊളിച്ചു നീക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നത്.