തിരുവനന്തപുരം: കേരളത്തിൽ ഐസിസിന്റെ സ്ലീപ്പിംഗ് സെല്ലുകളുണ്ടെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ പുതിയ കണ്ടെത്തൽ വിഷയ ദാരിദ്ര്യം നേരിടുന്ന ബി.ജെ.പിയെ സഹായിക്കാനാണെന്ന് ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. ബെഹ്റ ഡി.ജി.പി ആയതിനുശേഷം നടന്ന പല കൊലപാതകക്കേസുകളിലും തീവ്രവാദ-രാജ്യദ്രോഹ പ്രവർത്തനങ്ങളിലും പിടിക്കപ്പെട്ടത് ആർ.എസ്.എസുകാരാണെന്ന് അദ്ദേഹം പറയുന്നു. ശശികല ടീച്ചറും, ഡോ. എൻ. ഗോപാലകൃഷ്ണനുമടക്കം കേരളത്തിൽ വർഗീയ വിദ്വേഷം പ്രസംഗിച്ചു നടക്കുന്നവരൊക്കെയും ആർ.എസ്.എസുകാരാണ്. ഹിന്ദു മുസ്ലിം കലാപം ഉണ്ടാക്കാൻ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് കുമ്മനം രാജശേഖരനാണെന്നും അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.
കസേരയൊഴിഞ്ഞു പോകുന്ന നേരത്ത് ബി.ജെ.പിയെ സഹായിക്കുന്നതൊരു തെറ്റൊന്നുമല്ല. പക്ഷെ, ഇത് കേരളമാണ്, ബി.ജെ.പിയിൽ ചേക്കേറി കഴിഞ്ഞാൽ ഏത് മെട്രോമാനെയും നാലും കൂട്ടി വലിച്ചെറിയുന്ന പ്രബുദ്ധ കേരളം. ഇല്ലാക്കഥകൾ കൊണ്ടൊന്നും ഈ നാടിനെ നിങ്ങൾക്ക് വെട്ടിമുറിക്കാനാവില്ല, കീഴ്പ്പെടുത്താനുമാവില്ല. ബെഹ്റ പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കണം. ആ സ്ലീപ്പിംഗ് സെല്ലുകൾ ആരുടേതാണ്? അത് മുസ്ലിം തീവ്രവാദ സംഘങ്ങളുടേതാണെങ്കിലും, ഹിന്ദുത്വ തീവ്രവാദ സംഘങ്ങളുടേതാണെങ്കിലും നമുക്കൊരുമിച്ച് ചെറുത്തു തോൽപ്പിക്കാം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തുടർ ഭരണത്തിന്റെ ഹാങ്ങ് ഓവർ വിട്ടുണർന്ന് ഇക്കാര്യത്തിൽ ഇനിയെങ്കിലും പ്രതികരിക്കുമെന്ന് കരുതുന്നതായും അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ലോകനാഥ് ബെഹ്റ ഡി.ജി.പിയായ ശേഷം കേരളത്തിൽ നടന്ന കാസർഗോഡ് റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസൽ വധം..പ്രമാദമായ രണ്ട് കൊലപാതകക്കേസുകളിലും പ്രതികൾ ആർ.എസ്.എസുകാരായിരുന്നു. കാസർഗോഡ് തന്നെ പിഞ്ചു ബാലന്റെ കഴുത്തറത്തു കൊന്നതിലും പ്രതികൾ ആർ.എസ്.എസ് കാരായിരുന്നു. കള്ളനോട്ട് കേസിലും, കുഴൽപ്പണക്കേസിലും പ്രതികൾ ആർ.എസ്.എസുകാരും, ആർ.എസ്.എസുമായി ബന്ധമുള്ളവരുമായിരുന്നു. ബോംബ് നിർമാണം, കള്ളത്തോക്ക് നിർമാണം, തുടങ്ങിയ തീവ്രവാദ-രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ വ്യാപകമായി പിടിക്കപ്പെട്ടതും ആർ.എസ്.എസുകാരായിരുന്നു.
പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞതിനും, മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിലും കുറ്റക്കാർ ആർ.എസ്.എസുകാരാണ്. മലപ്പുറത്ത് ക്ഷേത്രത്തിൽ കയറി വിഗ്രഹങ്ങളെ മലിനമാക്കിയതിന് പിടികൂടപ്പെട്ടതും ആർ.എസ്.എസുകാരനാണ്. പാർട്ടി സെക്രട്ടറിയായിരിക്കെ കൊടിയേരി ബാലകൃഷ്ണന്റെ വേദിക്കരികിലേക്ക് ബോംബെറിഞ്ഞതും ആർ.എസ്.എസുകാരായിരുന്നു. ശശികല ടീച്ചറും, ഡോ. എൻ. ഗോപാലകൃഷ്ണനുമടക്കം കേരളത്തിൽ വർഗ്ഗീയ വിദ്വേഷം പ്രസംഗിച്ചു നടക്കുന്നവരൊക്കെയും ആർ.എസ്.എസുകാരാണ്.
ഹിന്ദു മുസ്ലിം കലാപം ഉണ്ടാക്കാൻ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് കുമ്മനം രാജശേഖരനാണ്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതും ആർ.എസ്.എസുകാരാണ്. മിന്നൽ മുരളി സിനിമക്കു വേണ്ടി സെറ്റ് ഇട്ട പള്ളി പോലും പൊളിച്ചത് ഹിന്ദുത്വ ഭീകരവാദികളാണ്. സോഷ്യൽ മീഡിയയിൽ പരസ്യമായി ആയുധ പ്രദർശനം നടത്തി വധഭീഷണി പോസ്റ്റിട്ടവരും ആർ.എസ്.എസുകാരാണ്. രാജ്യദ്രോഹക്കുറ്റമായിട്ടും സ്വർണ്ണക്കടത്തിലും, 400 കോടിയുടെ കുഴൽപ്പണ ഇടപാടിലും ആരോപണ വിധേയരായവർ പലരും ആർ.എസ്.എസുകാരാണ്.
കേരളത്തിലെ തിരെഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന ആരോപണങ്ങളുയർന്നിട്ടും, എം.എസ്.എഫ് നേതാവിൻ്റെ പരാതിയിൽ കോടതി കേസെടുക്കാൻ ആവശ്യപ്പെട്ട ശേഷവും കെ. സുരേന്ദ്രനും ആർ.എസ്.എസ് നേതാക്കളും ഈ കേരളത്തിലും സുരക്ഷിതരാണ്. ആർ.എസ്.എസ് പ്രതിക്കൂട്ടിലാക്കപ്പെടുന്ന പല കേസുകളിലും അവർ മാനസിക രോഗികളാണെന്ന പേരിൽ രക്ഷപ്പെടുന്ന സ്ഥിതിയും ഈ കേരളത്തിലുണ്ട്.
വർഗീയ വിദ്വേഷം നിരന്തരം വമിപ്പിച്ചിട്ടും, നോട്ടുകെട്ടുകളെറിഞ്ഞിട്ടും, തലകുത്തി മറിഞ്ഞിട്ടും കേരളത്തിൽ ക്ലച്ച് പിടിക്കാതെ വട്ടപ്പൂജ്യമാണ് ബി.ജെ.പി. ഈ കേരളത്തിൽ ഐ.എസിന്റെ സ്ലീപ്പിംഗ് സെല്ലുകളുണ്ടെന്ന ഡി.ജി.പി ബെഹ്റയുടെ പുതിയ കണ്ടെത്തൽ വിഷയ ദാരിദ്ര്യം നേരിടുന്ന കേരള ബി.ജെ.പിയെ സഹായിക്കാനാണ്. കസേരയൊഴിഞ്ഞു പോകുന്ന നേരത്ത് ബി.ജെ.പിയെ സഹായിക്കുന്നതൊരു തെറ്റൊന്നുമല്ല, പക്ഷെ, ഇത് കേരളമാണ്, ബി.ജെ.പിയിൽ ചേക്കേറി കഴിഞ്ഞാൽ ഏത് മെട്രോമാനെയും നാലും കൂട്ടി വലിച്ചെറിയുന്ന പ്രബുദ്ധ കേരളം. ഇല്ലാക്കഥകൾ കൊണ്ടൊന്നും ഈ നാടിനെ നിങ്ങൾക്ക് വെട്ടിമുറിക്കാനാവില്ല, കീഴ്പ്പെടുത്താനുമാവില്ല.
ഇന്ത്യയിലെ മറ്റൊരിടത്തും ഇല്ലാത്തത്ര ശാന്തിയും സമാധാനവുമുള്ള നാടാണ് ഈ കൊച്ചു കേരളം. ഈ കേരളത്തിന്റെ ഇടനെഞ്ചിലേക്ക് കനൽ കോരിയിട്ടാണ് ഒരു ഡി.ജി.പി പടിയിറങ്ങിപ്പോകുന്നത്. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളെ മൊത്തം ഇതര മതവിശ്വാസികൾ സംശയത്തിന്റെ കണ്ണോടെ കാണുന്ന സാഹചര്യം ഈയടുത്ത കാലത്തായി കേരളത്തിൽ സംജാതമായിട്ടുമുണ്ട്. നിഴലിനോടുള്ള ഈ യുദ്ധം നമുക്ക് നിർത്താം, ബെഹ്റ പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടോ, പരിശോധിക്കണം. ആ സ്ലീപ്പിംഗ് സെല്ലുകൾ ആരുടേതാണ്, അത് മുസ്ലിം തീവ്രവാദ സംഘങ്ങളുടേതാണെങ്കിലും, ഹിന്ദുത്വ തീവ്രവാദ സംഘങ്ങളുടേതാണെങ്കിലും നമുക്കൊരുമിച്ച് ചെറുത്തു തോൽപ്പിക്കാം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തുടർ ഭരണത്തിന്റെ ഹാങ്ങ് ഓവർ വിട്ടുണർന്ന് ഇക്കാര്യത്തിൽ ഇനിയെങ്കിലും പ്രതികരിക്കുമെന്ന് കരുതുന്നു.