high-court

​കൊച്ചി: ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വീടുകള്‍ പൊളിക്കരുതെന്നാണ് നിര്‍ദേശം.

ലക്ഷദ്വീപില്‍ കവരത്തി അടക്കമുള്ള ദ്വീപുകളില്‍ തീരത്തോട് ചേര്‍ന്ന വീടുകളും ഷെഡുകളും നിര്‍മ്മിച്ചത് അശാസ്ത്രീയവും നിയമലംഘനവുമാണെന്നാണ് അഡിമിനിസ്‌ട്രേറ്ററും ലക്ഷദ്വീപ് ഭരണകൂടവും പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഏതു സാഹചര്യത്തിലാണ് ഇത്തരത്തില്‍ വീടുകള്‍ അല്ലെങ്കില്‍ ഷെഡുകള്‍ വച്ചതെന്ന് ഈ മാസം 30നകം വിശദീകരണം നല്‍കാനും ലക്ഷദ്വീപ് ഭരണകൂടം നിർദേശിച്ചിരുന്നു.

വ്യക്തമായ രേഖകളില്ലെങ്കില്‍ അതെല്ലാം റവന്യൂ വകുപ്പ് പൊളിച്ചു നീക്കുമെന്നും, ഇതിന്‍റെ ചെലവ് നിര്‍മ്മാണം നടത്തിയവരില്‍ നിന്നും ഈടാക്കുമെന്നാണ് അറിയിച്ചത്. ഈ നിര്‍ദേശം ചോദ്യം ചെയ്‌താണ് ലക്ഷദ്വീപ് നിവാസികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പൊളിച്ചുനീക്കല്‍ ഉത്തരവ് സംബന്ധിച്ച് മൂന്നാഴ്‌ചയ്ക്കകം വിശദീകരണം നല്‍കാനും ജസ്റ്റിസ് രാജ വിജയരാഘവന്‍റെ ബെഞ്ച് ലക്ഷദ്വീപ് ഭരണകൂടത്തിനോട് ആവശ്യപ്പെട്ടു.