കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് അര്‍ജുന്‍ ആയങ്കി. കസ്റ്റംസും മാദ്ധ്യമങ്ങളും നുണപ്രചരിപ്പിക്കുകയാണ്. താന്‍ പാര്‍ട്ടിക്കാരനല്ല. പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. തന്‍റെ നിരപരാധിത്വം താന്‍ തെളിയിക്കുമെന്നും അര്‍ജുന്‍ പറഞ്ഞു. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു അര്‍ജുന്‍റെ പ്രതികരണം.
അതേസമയം, അർജുൻ ആയങ്കി സ്വർണക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. അർജുൻ കരിപ്പൂരിൽ എത്തിയത് സ്വർണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റൽ തെളിവുകൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞുവെന്നും കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സ്വർണക്കടത്തിൽ നിരവധി ചെറുപ്പക്കാർക്ക് പങ്കുണ്ട്. സ്വർണം കടത്താനും കടത്തി കൊണ്ടു വന്ന സ്വർണം തട്ടിയെടുക്കാനും നിരവധി ചെറുപ്പക്കാരെ ഉപയോഗിക്കുന്ന സ്ഥിതിയാണ്. അർജുൻ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ അയാളുടേത് തന്നെയാണ്. സജേഷ് അർജുൻ ആയങ്കിയുടെ ബിനാമി മാത്രമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
സജേഷിന്‍റെ പേരിൽ കാർ വാങ്ങിയെന്ന് മാത്രമേയുള്ളൂ. ഫോൺ രേഖകളെല്ലാം നശിപ്പിച്ച ശേഷമാണ് അർജുൻ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. മൊഴിയെടുത്തപ്പോൾ കസ്റ്റംസിന് നൽകിതെല്ലാം കെട്ടിചമച്ച വിവരങ്ങളാണ്. അന്വേഷണവുമായി ഇയാൾ സഹകരിക്കുന്നില്ല. ആഡംബര ജീവിതമാണ് അർജുൻ നയിച്ചിരുന്നത്. എന്നാൽ ഇതിനുള്ള വരുമാനം എന്തായിരുന്നുവെന്ന് മനസിലാകുന്നില്ലെന്നും കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.