ടോക്യോ : കൊവിഡ് വന്നതോടെ കുറച്ച് ദിവസങ്ങൾ വീട്ടിൽ അടച്ചിരിക്കുന്നത് ഇപ്പോൾ ഒരു പുതുമയല്ലാതെ മാറിയിരിക്കുകയാണ്. എന്നാൽ വർഷങ്ങളോളം വീട്ടിനുള്ളിൽ ഒറ്റക്ക് കഴിയേണ്ടി വന്നാൽ , അതിനെ കുറിച്ച് ചിന്തിക്കാൻ പോലുമാകാത്തവരാണ് ഭൂരിഭാഗം പേരും. എന്നാൽ ജപ്പാനിൽ വർഷങ്ങളായി സാമൂഹിക ജീവിതം ഒഴിവാക്കി വീട്ടിൽ ഒറ്റക്ക് കഴിയുന്ന നിരവധി ചെറുപ്പക്കാരുണ്ടെന്നാണ് വിവരം. 'ഹികികോമോരി' എന്നാണ് ഇവർ പൊതുവേ അറിയപ്പെടുന്നത്. സാമൂഹികമായിഇടപഴകാൻ ഇ
ഷ്ടമല്ലാത്ത ഇവർ വീട്ടിൽ അടച്ചിരുന്ന് സ്വന്തം കാര്യങ്ങൾ ചെയ്യും. ഇത്തരത്തിൽ പത്തുലക്ഷത്തോളം പേർ ജപ്പാനിലുണ്ടെന്നാണ് കണക്കുകൾ.
പൊതുവെ ആറുമാസത്തോളമാണ് ഇവർ ഒറ്റക്ക് വീട്ടിനുള്ളിൽ ഒതുങ്ങികൂടുക. എന്നാൽ, സാധാരണ 'ഹികികോമോരി'കളിൽ നിന്ന് വ്യത്യസ്തനാണ് ഗെയിം ഡെവലപ്പറും ആർട്ടിസ്റ്റുമായ നിതോ സൗജി. 10 വർഷമായി വീട്ടിൽ ഒറ്റക്ക് കഴിയുകയാണ് ഇദ്ദേഹം. മുടിവെട്ടാൻ മാത്രമാണ് അദ്ദേഹം പുറത്തു പോകുന്നത്.
ടോക്യോ സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ സോജി പിന്നീട് സ്വന്തം നഗരത്തിലേക്ക് തിരിച്ചെത്തി. മൂന്നുവർഷത്തോളം ഹികികോമോരിയായി തുടർന്നു. എന്നാൽ പിന്നീടും സൗജി ഒറ്റക്കുള്ള ജീവിതം തുടരുകയായിരുന്നു.
രാവിലെ 11 മണിയോടെ സൗജി ദിനചര്യകൾ ആരംഭിക്കും. പ്രഭാത ഭക്ഷണം കഴിക്കുകയും വാർത്തകൾ ശ്രദ്ധിക്കുകയും ചെയ്യും. തുടർന്ന് ഒരു മണിക്കൂറോളം ഗെയിം ഡെവലപ്മെൻറുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കും. തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം വൈകിട്ട് 20 മിനിറ്റ് അദ്ദേഹം വ്യായാമത്തിനായി നീക്കിവെക്കും. അത്താഴത്തിന് ശേഷം വീണ്ടും തുടരുന്ന ജോലി പുലർച്ചെ നാല് മണി വരെ നീണ്ടു നിൽക്കും. 2020 ഒക്ടോബറിൽ 'പുൾ സ്റ്റേ' എന്ന ഗെയിം അദ്ദേഹം പുറത്തിറക്കിയിരുന്നു. കൂടാതെ, 20,000 ഫോളേവേഴ്സുള്ള ഒരു യു ട്യൂബ് ചാനലും സ്വന്തമായുണ്ട്.