മാട്ടുപെട്ടി മച്ചാൻ, മായാ മോഹിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്. മൂന്നരപതിറ്റാണ്ടായി നിരവധി സിനിമകളിൽ സഹസംവിധായകനായും ജോസ് തോമസ് പ്രവർത്തിച്ചു. ബാലു കിരിയത്തിന്റെ സംവിധാനസഹായി ആയി സിനിമാ ജീവിതം ആരംഭിച്ച ജോസ് തോമസ്, സിബി മലയിൽ അടക്കമുള്ള സംവിധായകർക്കൊപ്പവും നിരവധി ചിത്രങ്ങളുടെ ഭാഗമായി.
ഇപ്പോഴിതാ മോഹൻലാലുമായി ആദ്യമായി പ്രവർത്തിച്ചപ്പോഴുള്ള ഒരു അനുഭവം പറയുകയാണ് ജോസ് തോമസ്. 'നായകൻ' എന്ന ചിത്രത്തിന്റ ലൊക്കേഷനിൽ നടന്ന സംഭവം ജോസ് തോമസിന്റെ വാക്കുകളിലൂടെ-
'വാ കുരുവി വരു കുരുവി (പിന്നീട് നായകൻ) എന്ന ബാലു കിരിയത്ത് ചിത്രത്തിന്റെ സഹസംവിധായകനായി പ്രവർത്തിച്ചപ്പോഴാണ് മോഹൻലാലിനെ ആദ്യം കാണുന്നത്. ഷാജി കൈലാസ് ആയിരുന്നു മറ്റൊരു സംവിധാന സഹായി. ഒരു ദിവസം ബാലു സാർ അദ്ദേഹത്തിന്റെ അഭാവത്തിൽ ഞങ്ങളോട് ഷൂട്ട് ചെയ്യാൻ പറഞ്ഞു. സത്യത്തിൽ ഞങ്ങൾ ആകെ എസ്‌സൈറ്റഡ് ആയി. ഇന്നത്തെ കാലമായിരുന്നെങ്കിൽ താരങ്ങൾ തുടക്കക്കാരായ ഞങ്ങൾ വേണ്ടെന്ന് പറഞ്ഞേനെ. പക്ഷേ മോഹൻലാൽ അന്നുപോലും അത് പറഞ്ഞില്ല.
അതിനിടയിൽ ഒരു സംഭവുമുണ്ടായി. ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ഷാജി നടൻ സത്താറിന്റെ ഷർട്ടിൽ കുറച്ച് ചെളികൊണ്ട് തേച്ചു. ഫൈറ്റ് കഴിഞ്ഞുവരുന്ന എഫക്‌ട് കിട്ടാനാണ് ഷാജി അത് ചെയ‌്തത്. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സത്താർ ഷാജിയുടെ കരണത്ത് അടിച്ചു. ഒരു നിമിഷത്തേക്ക് സെറ്റ് മുഴുവൻ സ്‌തബ്‌ദരായി. ഷാജി പിണങ്ങി സെറ്റിൽ നിന്ന് പോയി. ഷൂട്ടിംഗ് നിറുത്തി വയക്കണമെന്നും, സത്താർ മാപ്പ് പറയാതെ ഷൂട്ടിംഗ് ആരംഭിക്കില്ലെന്ന് ഞാനും പറഞ്ഞു. ഒടുവിൽ സത്താർ മാപ്പ് പറയുകയായിരുന്നു. അതിന് കാരണക്കാരൻ ആയത് മോഹൻലാലും. നിങ്ങൾ ചെയ‌്തത് തെറ്റാണെന്നും, കാരണങ്ങൾ പലതുണ്ടാവാമെങ്കിലും തെറ്റ് തെറ്റു തന്നെയാണെന്ന് ലാൽ സത്താറിനോട് പറയുകയായിരുന്നു'.