ന്യൂയോർക്ക്: നിറവയറുമായി ഒളിമ്പിക്സ് ട്രയൽസിന് പങ്കെടുത്ത യു എസ് താരം ലിൻഡ്സേ ഫ്ളാച്ച് ഒരേ സമയം വിമർശനങ്ങളും പ്രശംസയും ഏറ്റുവാങ്ങുകയാണ്. 31കാരിയായ ഫ്ളാച്ച് ട്രയൽസിൽ പങ്കെടുക്കുമ്പോൾ നാലര മാസം ഗഭിണിയായിരുന്നു. എന്നാൽ അത് വകവയ്ക്കാതെ കളത്തിലിറങ്ങിയ ഹെപ്റ്റാത്തലൺ താരമായ ഫ്ളാച്ചിന്റെ നിറവയർ കാമറയിൽ പതിഞ്ഞതോടെയാണ് സംഭവം എല്ലാവരും അറിയുന്നത്. ഒളിമ്പിക് ട്രയൽസിന് വേണ്ടി താൻ വർഷങ്ങളായി അധ്വാനിക്കുകയായിരുന്നുവെന്നും ഗർഭിണി എന്ന കാരണത്താൽ കളത്തിലിറങ്ങാതെ ഇരുന്നാൽ അത് തന്റെ അധ്വാനത്തെ അവഹേളിക്കുന്നതു പോലെയാകുമെന്ന് ഫ്ളാച്ച് മത്സരശേഷം പറഞ്ഞു. തന്റെ ഇപ്പോഴത്തെ ശാരീരിക അവസ്ഥ വച്ച് തനിക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കില്ലെങ്കിലും ട്രയൽസിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും ഫ്ളാച്ച് പറഞ്ഞു.
എന്നാൽ ഫ്ളാച്ചിന്റെ ഈ പ്രവൃത്തി മറ്റൊരാളുടെ അവസരം ഇല്ലാതാക്കി എന്ന് വിമർശകർ ആരോപിക്കുന്നു. മാത്രമല്ല ഈ സമയത്ത് മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഫ്ളാച്ചിന്റെയും കുഞ്ഞിന്റെയും ജീവന് ആപത്താണെന്നും വിമർശനമുണ്ട്. എന്നാൽ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇത്തരം വിമർശനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും താൻ അത് കാര്യമാക്കുന്നില്ലെന്നും ഫ്ളാച്ച് പറഞ്ഞു.