muhammadh-riyas

തിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ക്‌ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു. ടൂറിസം മേഖലയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉറപ്പാക്കുമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും വീണജോര്‍ജും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരാഴ്‌ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നൽകാനാണ് തീരുമാനം.

വയനാട് ജില്ലയിലെ ടൂറിസം മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും ഒന്നാം ഡോസ് നല്‍കികഴിഞ്ഞു. കുമരകം ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ച് കഴിഞ്ഞു. അടുത്ത ഘട്ടമെന്ന നിലയില്‍ കുമരകവും മൂന്നാറും തുറക്കും. ഒരു ജില്ലയില്‍ രണ്ട് ടൂറിസ്റ്റ് കേന്ദ്രമെങ്കിലും കാലതാമസമില്ലാതെ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി.

കൊവിഡ് തിരിച്ചടിയില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഇതുവരെ 34,000 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് വിലയിരുത്തല്‍. കൊവിഡ് ഭീഷണയില്‍ നിന്നും സംസ്ഥാനത്തെ ടൂറിസം മേഖല തിരിച്ചുവരവിന് ഒരുങ്ങുമ്പോഴാണ് രണ്ടാം വ്യാപനവും തുടര്‍ന്ന് ലോക്ക്ഡൗണും വന്നത്.15 ലക്ഷത്തോളം പേരാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്.