ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂർത്തിയായി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പ്രതി ചേർക്കാത്ത സാഹചര്യത്തില്‍ ഇ ഡി ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചു.
തിരുവനന്തപുരത്തെ ബിനീഷിന്‍റെ വീട്ടില്‍ നടത്തിയ റെയ്‌ഡിനിടെ മുഹമ്മദ് അനൂപിന്‍റെ കാർഡ് കണ്ടെത്തിയ സംഭവം ഇ ഡിയുടെ നാടകമായിരുന്നെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ അടുത്ത തിങ്കളാഴ്‌ചയും വാദം തുടരും.
ബിനീഷിന്‍റെ അഭിഭാഷകന്‍റെ വാദം പൂർത്തിയായ ശേഷം ഇ ഡിയുടെ മറുപടി വാദവും നടക്കും. കേസ് പതിനൊന്നാം തവണയാണ് ഇന്ന് കർണാടക ഹൈകോടതിക്ക് മുന്നിലെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് 239 ദിവസമായി പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്..