kkkkk

മലപ്പുറം: ജില്ലയിലെ കൊവിഡ് വാക്സിനേഷൻ സുഗമമാക്കുന്നതിനായി കർമ്മപദ്ധതി തയ്യാറാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗ തീരുമാനപ്രകാരമാണിത്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കുത്തിവയ്പ്പ് കേന്ദ്രവും തീയതിയും ലഭിച്ചവർക്കാണ് നിലവിൽ വാക്സിനേഷൻ നൽകിയിരുന്നത്. ഇനി മുതൽ വാക്സിനേഷൻ ലഭിക്കേണ്ടവർ അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളെയോ അവർ നിശ്ചയിക്കുന്ന കുത്തിവയ്പ്പ് കേന്ദ്രങ്ങളെയോ സമീപിച്ചാൽ മതി. ഈ കേന്ദ്രങ്ങളിൽ വച്ച് അവരുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് വാക്സിൻ നൽകും.
വാർഡുതല ആർ.ആർ.ടിമാർ മുഖാന്തരം അറിയിപ്പ് ലഭിക്കുന്ന മുറയ്ക്കേ പൊതുജനങ്ങൾ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് പോകാവൂ. എല്ലാവരും കൂട്ടത്തോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നത് കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനിടയാക്കുമെന്നതിനാലാണ് ഈ ക്രമീകരണം. വാക്സിനേഷൻ ലഭിക്കേണ്ട വിവിധ വിഭാഗത്തിൽ പെട്ടവരെ ആർ ആർ ടി മാർ വിവരം അറിയിക്കും. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഹജ്ജ്, വിദേശത്തു പോകേണ്ടവർ, രണ്ടാം ഡോസിന്റെ സമയം കഴിഞ്ഞവർ എന്നിവർക്ക് മുൻഗണന നൽകും.

ജില്ലയിൽ 116 സ്ഥാപനങ്ങളിലായി വിവിധ മുൻഗണന വിഭാഗങ്ങൾക്കായുള്ള 1,24,760 ഡോസ് വാക്സിനാണുള്ളത്. ഇതിൽ 75,960 ഡോസുകൾ 44 വയസിനു താഴെ ഉള്ളവർക്ക് നൽകുന്നതിനായും, 48,800 ഡോസ് 44 വയസിനു മേൽ പ്രായം ഉള്ളവർക്കുമുള്ളതാണ്. പുതിയ കർമ്മപദ്ധതി അനുസരിച്ച് 106 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പഞ്ചായത്തുകളിൽ ദിവസം 400 പേർക്ക് വീതവും നഗരസഭകളിൽ ദിവസം 800 പേർക്ക് വീതവും കുത്തിവയ്പ്പ് നൽകുന്നതിനായി അടുത്ത ഒരാഴ്ചക്കാലത്തേക്കുള്ള വാക്സിനു വേണ്ടിയുള്ള ഇൻഡന്റ് നൽകിയതായും ഡി.എം.ഒ ഡോ. കെ.സക്കീന അറിയിച്ചു.