തിരൂരങ്ങാടി: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന മൂവർസംഘം പൊലീസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി മണവാട്ടിവീട് മുഹമ്മദ് നിയാസ് (22), ചിത്താരി കുളിക്കാട് ഹൗസിലെ മുഹമ്മദ് ഷാഹിദ് (20), രാവണീശ്വരം മതിയംകോഡ് വീട്ടിലെ അബു താഹിർ (19) എന്നിവരെ തിങ്കളാഴ്ച രാവിലെ പത്തോടെ മമ്പുറത്ത് പട്രോളിംഗിനിടെയാണ് പിടികൂടിയത്. നിയാസ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നന്നമ്പ്ര കുണ്ടൂർ സ്വദേശിനിയായ 17കാരിയുമായി കാറിൽ സഞ്ചരിക്കവേ, മമ്പുറം ഭാഗത്ത് വൺവേ തെറ്റിച്ചതു കണ്ട പൊലീസ് കാർ നിറുത്താൻ ആവശ്യപ്പെടുകയായിരുന്നു. കാറിൽ മൂന്ന് യുവാക്കളെയും പർദ്ദധാരിയായ പെൺകുട്ടിയെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയും യുവാക്കൾ മലപ്പുറത്തെത്തിയത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ മറുപടികൾ പറഞ്ഞതുമാണ് സംഘത്തെ കുടുക്കിയത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ചെമ്മാട്ടെ റൂമിലേക്കു കൊണ്ടുപോവുകയുമായിരുന്നു സംഘം.
ഓടുന്ന കാറിൽ വച്ച് പെൺകുട്ടിയെ മുഹമ്മദ് നിയാസ് പീഡിപ്പിച്ചു. പ്ലസ്ടുവിനു പഠിക്കുന്ന പെൺകുട്ടിയുമായി നിയാസിന് ഏപ്രിൽ മുതൽ ഇൻസ്റ്റഗ്രാമിലൂടെ ബന്ധമുണ്ട്. ഇയാളുടെ മൊബൈലിൽ പെൺകുട്ടിയും ഒന്നിച്ചുള്ള ഫോട്ടോകളുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം മൂവർസംഘത്തിനെതിരെ കേസെടുത്തു. അന്വേഷണത്തിൽ രണ്ടാംപ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെൺകുട്ടിയുമായി ഷെയർ ചാറ്റിലൂടെയും മൂന്നാംപ്രതി അബു താഹിർ ഈശ്വരമംഗലം സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയുമായി ഇൻസ്റ്റഗ്രാമിലൂടെയും ബന്ധം പുലർത്തുന്നതായി കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.