പത്തനംതിട്ട : കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ജൂലായ് അവസാനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിലെ നിലവിലെ പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്യുന്നതിന് തിരുവനന്തപുരത്ത് കൂടിയ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കെ.യു. ജനീഷ് കുമാർ എം.എൽ.എ., ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി, കെ.എം.എസ്.സി.എൽ. എം.ഡി. ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എസ്. സജിത്ത് കുമാർ, ഡിഎംഒ ഡോ. എ.എൽ. ഷീജ, ഡിപിഎം ഡോ. എബി സുഷൻ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ശബരിമലയുമായി ഏറെ അടുത്തുള്ള മെഡിക്കൽ കോളേജാണിത്. ശബരിമല തീർത്ഥാടനകാലം കൂടി മുന്നിൽക്കണ്ടാണ് അത്യാഹിത വിഭാഗം വേഗത്തിൽ സജ്ജമാക്കുന്നത്. പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അധിക തസ്തികൾ സൃഷ്ടിക്കാനായുള്ള പ്രൊപ്പോസൽ പരിശോധിച്ച് അത്യാവശ്യമായത് സർക്കാരിന് നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ശിശുരോഗ വിഭാഗം ആരംഭിക്കും. അടിയന്തരമായി പീഡിയാട്രിക് ഐ.സി.യു. സജ്ജമാക്കും.മൂന്ന് മാസത്തിനകം ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കും. എത്രയും വേഗം ആശുപത്രി വികസന സമിതി രൂപീകരിക്കാനും നിർദ്ദേശം നൽകി.
നിലവിലുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ഒ.പി സംവിധാനം ശക്തപ്പെടുത്തിയ ശേഷം അത്യാഹിത വിഭാഗം, ഐ.സി.യു സംവിധാനം, ഓപ്പറേഷൻ തീയറ്റർ എന്നിവയും സജ്ജമാക്കും. ജീവനക്കാരെ എത്രയും വേഗം നിയമിക്കാനുള്ള നടപടി സ്വീകരിക്കും. വർക്കിംഗ് അറേജ്‌മെന്റിൽ പോയ ജീവനക്കാരെ തിരിച്ചുവിളിക്കും. കരാർ അടിസ്ഥാനത്തിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും ജീവനക്കാരെ നിയമിക്കും.
ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. പ്രധാന ഉപകരണങ്ങളെല്ലാം കെ.എം.എസ്.സി.എൽ. എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ എത്രയുംവേഗം എത്തിക്കും. സ്വീവേജ് ട്രീറ്റിംഗ് പ്ലാന്റ്, ഫയർ ടാങ്ക് എന്നിവ സജ്ജമാക്കാനുള്ള ഫണ്ട് കണ്ടെത്തും. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയറക്ടറെ ചുമതലപ്പെടുത്തി. എം.ബി.ബി.എസ്. കോഴ്‌സ് തുടങ്ങുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. ലോക്ക്ഡൗൺ മാറിയാലുടൻ മെഡിക്കൽ കോളേജിൽ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും.