തിരുവല്ല: ബാംഗ്ലൂരിൽ ഹോട്ടൽ മാനേജ്‌മെന്റിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന വ്യാജേന പണം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിലായി. തിരുവല്ല കാവുംഭാഗം കയ്യൂരിൽ വീട്ടിൽ ഷൈജു ജേക്കബ് (30) ആണ് പിടിയിലായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ഷിജോ തോമസിന്റെ പക്കൽ നിന്നും 92,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. അഡ്മിഷന്റെ പേരിൽ കഴിഞ്ഞവർഷമാണ് ഇയാൾ പണം തട്ടിയെടുത്തത്. അഡ്മിഷൻ ലഭിക്കാതിരുന്നതിനാൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഷൈജു അന്യസംസ്ഥാനത്തേക്ക് ഒളിവിൽ പോകുകയായിരുന്നു. ഇയാൾ എറണാകുളത്ത് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാക്കനാട് നിന്നും ചൊവ്വാഴ്ച വൈകിട്ട് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവല്ല സി.ഐ. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മനോജ്, വിഷ്ണു,രഞ്ജിത്ത് രമണൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനരീതിയിൽ മുമ്പും തട്ടിപ്പ് നടത്തിയ കേസിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.