കൂടൽ: ആനയടി കൂടൽ റോഡിലെ നെടുമൺകാവ് മുതൽ കൊച്ചുകൽ വരെയുള്ള 6 കിലോമീറ്റർ നിർമ്മാണം ജൂലൈ മാസത്തിൽ പൂർത്തിയാക്കാൻ തീരുമാനമായി. ഡിസംബർ മാസത്തിനകം റോഡ് നിർമ്മാണം പൂർത്തിയാക്കും. നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ചേംബറിൽ, അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയും പങ്കെടുത്ത് ചേർന്ന ഉദ്യോഗസ്ഥ തല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
109 കോടി രൂപ നിർമ്മാണ ചെലവിൽ കൂടൽ മുതൽ ആനയടി വരെ 35 കിലോമീറ്റർ ദൂരമാണ് 10 മീറ്റർ വീതിയിൽ ബി. എം ആന്റ് ബി.സി നിലവാരത്തിൽ പുനഃർ നിർമ്മിക്കുന്നത്. മാവേലിക്കര മെറ്റാ ഗാർഡ് എന്ന നിർമ്മാണ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനുള്ള പണം കൈമാറിയിട്ടുണ്ട്. ഈ മാസം 20 ന് ടെൻഡർ നടക്കും. വാട്ടർ അതോറിറ്റി നടത്തേണ്ട ജോലികളും ഉടൻ പൂർത്തിയാക്കും. ഡപ്യൂട്ടി സ്പീക്കർക്കും, എം.എൽ.എയ്ക്കും പുറമെ പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ ,കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടർ കർമ്മലിറ്റ ഡിക്രൂസ്, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.വിനു, അസി.എക്‌സി.എൻജിനിയർ ബി.ബിനു, കിഫ്ബി, കെ.എസ്.ഇ.ബി, കേരളാ വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
-കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാന പാത
-ടാറിംഗ് ജോലികൾ ജൂൺ 24ന് ആരംഭിക്കും