കൂടൽ : സൗത്ത് കുമരംപുത്തൂർ ഫോറസ്റ്റ് സ്റ്റേഷനിലെ അങ്ങാടിക്കലിൽ കാട്ടുപന്നിയെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊല്ലുകയും ഇറച്ചിയാക്കുകയും ചെയ്തകേസിൽ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. അങ്ങാടിക്കൽ തുണ്ടിൽ വീട്ടിൽ ടി എസ്.ജയിംസ് (52), സൗത്ത് അങ്ങാടിക്കൽ സുബിൻ നിവാസിൽ സുഭാഷ്.ജി (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇറച്ചി പ്രതികളുടെ വീട്ടിൽനിന്ന് വനംവകുപ്പ് പിടികൂടുകയായിരുന്നു. കൂടൽ -ചന്ദനപ്പള്ളി റോഡരികിലെ വൈദ്യുത ലൈനിൽ നിന്ന് 80 മീറ്റർ നീളത്തിൽ വയർ ബന്ധിപ്പിച്ചാണ് പ്രതികൾ ജയിംസിന്റെ കൃഷിഭൂമിയിലുള്ള ഫെൻസിങ് കമ്പിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നത്. ഈ കമ്പിയിൽ തട്ടി ചത്ത കാട്ടുപന്നിയെ അവിടെ വച്ച് മുറിച്ച് വീടുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടർ, ഇലക്ട്രിക് വയർ, കത്തി, പാത്രങ്ങൾ മുതലായവ വനംവകുപ്പ് പിടിച്ചെടുത്തു. കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി ജയിംസ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജോൺ പി. തോമസ്,മുഹമ്മദുകുഞ്ഞ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ. നിഷാന്ത് കുമാർ, ആർ.രാജേഷ് പിള്ള ,രാഖി രാജൻ, രാജൻ സൂര്യ ടി. പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.