കോന്നി: കൊവിഡിനൊപ്പം ജില്ലയിൽ പന്നിപ്പനിയും സ്ഥിരികരിച്ചതോടെ കൂടുതൽ ആശങ്കയിലാണ് ജില്ലയിലെ ജനങ്ങൾ. കോന്നി വനം ഡിവിഷനിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെയാണ് കാരണം തേടി കൂടുതൽ അന്വേഷണത്തിനും പരിശോധനയ്ക്കും വനം വകുപ്പ് തയാറായത്. പന്നിയുടെ ജഡങ്ങൾ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ മരണകാരണം വൈറസ് ബാധയാണന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇത് ഏതു തരമാണന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ മലയാലപ്പുഴയിൽ ചത്തുവീണ പന്നിയുടെ ജഡം വയനാട് വെറ്റിറിനറി യൂണിവേഴ്സിറ്റിയുടെ പൂക്കോട് ലാബിൽ എത്തിച്ച് പരിശോധന നടത്തിയതിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. ജില്ലയുടെ മലയോര മേഖലകൾക്ക് പുറമെ നഗരപ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. ശല്യക്കാരായ പന്നികളെ കൊന്നൊടുക്കാൻ നേരത്തെ സർക്കാർ ഉത്തരവ് നിലവിൽ ഉണ്ടായിരുന്നെങ്കിലും ഇതും കാലഹരണപ്പെട്ടു.
വളർത്തുമൃഗങ്ങളിലേക്ക് വേഗത്തിൽ പടരും
രോഗം ബാധിച്ചാൽ ഒരാഴ്ചയ്ക്കകം പന്നികൾ ചത്തുവീഴും. നാട്ടുപന്നികളിൽ നിന്നും കാട്ടുപന്നി കളിലേക്ക് പടർന്നതാകാമെന്നാണ് വനം, മൃഗസംരക്ഷ വകുപ്പുകളുടെ നിഗമനം. വളരെ വേഗത്തിൽ രോഗം പടർന്നു പിടിക്കുമെങ്കിലും മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യത വളരെ കുറവാണത്രേ. എന്നാൽ പന്നികളുമായി സമ്പർക്കത്തിൽ ഏർപ്പെടുത്ത വളർത്തുമൃഗങ്ങളിലേക്കും ഇതു വഴി മനുഷ്യരിലേക്കും രോഗം പടരാൻ സാദ്ധ്യതയുണ്ട്.
നേരത്തെ ആശങ്ക
കോന്നി വനം ഡിവിഷന്റെ വിവിധ റേഞ്ചുകളിൽ മാസങ്ങളായി വനത്തിനുള്ളിലും ജനവാസ കേന്ദ്രങ്ങളിലും കാട്ടുപന്നികൾ ചത്തുവീഴുന്നത് വനപാലകരിൽ ആശങ്ക ഉളവാക്കിയിരുന്നു. ചത്ത പന്നികളെ ചാക്കിലാക്കി മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി സംസ്‌കരിക്കുന്ന ഫീൽഡ് ജീവനക്കാർ ഇത് ഏറെ ഭയപ്പെട്ടിരുന്നു. വിശദപരിശോധന നടത്താതെ വെറ്റിറിനറി ഡോക്ടർ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മറവു ചെയ്യുകയായിരുന്നു പതിവ്. എന്നാൽ പന്നികൾ കൂട്ടത്തോടെ ചത്തുവീണതിനെ തുടർന്നാണ് മരണകാരണത്തേക്കുറിച്ചുള്ള കൂടുതൽ പരിശോധനകൾ നടത്താൻ അധികൃതർ തയാറായത്.
മനുഷ്യരിലും കണ്ടെത്തിയിട്ടുണ്ട്
പന്നിയിലും മനുഷ്യരിലുമാണ് പന്നിപ്പനി കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. 1918ലാണ് ആദ്യമായി പന്നിപ്പനി എന്ന വൈറസ് കണ്ടെത്തിയത്. ഇത്തരം വൈറസുകൾക്ക് 2009ൽ നിരവധി ഉപവിഭാഗങ്ങളും ഉണ്ടായി. ഇതിൽ ഇൻഫ്‌ലുവൻസ് സി എന്ന വ്യത്യസ്ത തരവും എച്ച് 1 എൻ 1, എച്ച് 1 എൻ 2, എച്ച് 3 എൻ1, എച്ച് 3 എൻ 2, എച്ച് 2 എൻ 3 എന്നീ ഉപവിഭാഗങ്ങളും കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്.
ലക്ഷണങ്ങൾ
മനുഷ്യരിൽ ഈ രോഗബാധയുണ്ടായാൽ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, വിറയൽ, ക്ഷീണം ഇവയെല്ലാം അനുഭവപ്പെടും.
കാട്ടുപന്നികളിൽ പന്നിപ്പനി സ്ഥിരികരിച്ചെങ്കിലും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
മനുഷ്യരിലേക്ക് ഇത്തരം വൈറസുകൾ വ്യാപിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. വനം വകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്.
കെ.എൻ.ശ്യാം മോഹൻലാൽ
(ഡി.എഫ്.ഒ)