കോന്നി: ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ കോന്നി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കൊവിഡ് കാലത്ത് കാര്യക്ഷമമായി പ്രവർത്തിക്കേണ്ട ഭരണ സമിതി എല്ലാം ചെയ്തെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. പ്രതിഷേധത്തെത്തുടർന്ന് ഡി.സി.സി ആരംഭിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. സാമൂഹിക അടുക്കള പേരിന് മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. സർക്കാർ നിർദ്ദേശം ഉണ്ടെങ്കിലും ജനകീയ ഹോട്ടൽ ആരംഭിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാർ പദ്ധതികളെല്ലാം ആട്ടിമറിക്കുന്ന സമീപനമാണ് ഭരണ സമിതി സ്വീകരിക്കുന്നത്. ജലജീവൻ, നിലാവ് എന്നീ പദ്ധതികൾ അട്ടിമറിച്ചു. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനാവശ്യമായ നടപടികളും വൈകുകയാണ്. അഴിമതിയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും ഭരണ സമിതിയുടെ മുഖമുദ്രാ വാക്യമായി മാറിയതായും പ്രതിപക്ഷ ജനപ്രതിനിധികൾ ആരോപിച്ചു. സമരം സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം. എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.ജി ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കുമാർ, വി.ശിവകുമാർ, മിഥുൻ മോഹൻ പഞ്ചായത്ത് അംഗങ്ങളായ തുളസി മോഹൻ, ജോയ്‌സ് ഏബ്രഹാം, ജിഷാ ജയകുമാർ, പുഷ്പാ ഉത്തമൻ എന്നിവർ പ്രസംഗിച്ചു.