തിരുവനന്തപുരം: ലോക്ക് ഡൗണിൽ മദ്യശാലകൾ അടഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ സ്പിരിറ്റ് ശേഖരിക്കുന്നതായുള്ള സൂചന എക്സൈസ് ഇന്റലിജൻസിന് ലഭിച്ചു.
കൊല്ലം ജില്ലയിലെ ചില മലയോര മേഖലയുൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങൾ, ആലപ്പുഴ ജില്ലയുടെ അതിർത്തിയായ കായംകുളം, ഓച്ചിറ, കരീലക്കുളങ്ങര, ഹരിപ്പാട്, എറണാകുളം, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങൾ പത്തനംതിട്ട ജില്ലയിലെ കടമ്പനാട്, അടൂർ ,തെങ്ങമം പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സ്പിരിറ്റ് സംഭരണമുള്ളതായി വിവരമുള്ളത്. ഇവിടങ്ങളിലെ സ്ഥിരം സ്പിരിറ്റ് കടത്തുകാരുൾപ്പെടെ വിൽപ്പനക്കാരും ഇടനിലക്കാരുമടക്കം വലിയൊരു സംഘത്തെ നിരീക്ഷിക്കണമെന്നും എക്സൈസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
മദ്ധ്യകേരളത്തിലെയും ദക്ഷിണ കേരളത്തിലെയും കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരുടെ നേതൃത്വത്തിൽ കർണാടകയിൽ നിന്നും ഗോവയിൽ നിന്നുമാണ് കന്നാസുകളിൽ നിറച്ച ലക്ഷകണക്കിന് ലിറ്റർ സ്പിരിറ്റ് രഹസ്യ ഗോഡൗണുകളിൽ സംഭരിക്കുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മഴക്കാലമാകുന്നതോടെ പൊലീസിന്റെയും എക്സൈസിന്റെയും രാത്രികാല പരിശോധനകൾ കുറയുന്നതും കടത്തുകാർക്ക് സൗകര്യമായിട്ടുണ്ട്. ലോക്ക് ഡൗൺ, കൊവിഡ് പ്രോട്ടോക്കോൾ ഡ്യൂട്ടികളും കാലവർഷം ശക്തമാകുന്നതോടെ മഴക്കെടുതികളും ജോലിഭാരം വർദ്ധിപ്പിക്കുമെന്നിരിക്കെ പൊലീസിന്റെ രാത്രികാല പരിശോധനയ്ക്ക് പരിമിതികളേറെയാണ്. ഇത്തരം സാഹചര്യങ്ങൾ മുതലെടുത്ത് ഓണക്കാല കച്ചവടം കൂടി ലാക്കാക്കി പരമാവധി സ്പിരിറ്റ് ഗോഡൗണുകളിൽ എത്തിക്കാനാണ് സ്പിരിറ്റ് ലോബികളുടെ നീക്കം.
കടത്ത് ജലമാർഗ്ഗവും
സാനിറ്റൈസർ നിർമ്മാണത്തിന്റെ മറവിൽ വ്യാജ പെർമിറ്റുകൾ ഉപയോഗിച്ചായിരുന്നു കഴിഞ്ഞ വർഷം ലോക്ക് ഡൗണിന്റെ തുടക്കത്തിൽ അനധികൃത സ്പിരിറ്റ് കടത്ത്. സാനിറ്റൈസർ നിർമ്മാണത്തിന് കർശനമായ നിയന്ത്രണം വന്നതോടെ അവശ്യ വസ്തുക്കൾ കൊണ്ടുവരുന്നചരക്ക് വാഹനങ്ങളിലും ബോട്ട് മാർഗവും മറ്റുമാണ് ഇപ്പോൾ കള്ളക്കടത്ത് നടത്തുന്നത്. മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ മദ്യത്തിന് വൻ ഡിമാന്റാണ്. ഇത് മുതലെടുത്ത് ലാഭം കൊയ്യാനാണ് സ്പിരിറ്റ് ലോബികളുടെ നീക്കം. ബിവറേജസും ബാറുകളും അടഞ്ഞതോടെ നാടൊട്ടുക്ക് വ്യാജവാറ്റും വിൽപ്പനയും വ്യാപകമായിട്ടുണ്ട്. ലോക്ക് ഡൗണായതിനാൽ വാഹന പരിശോധന ശക്തമാണെങ്കിലും അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിലോറികളിലും മറ്റ് ചരക്ക് ലോറികളിലും ഒളിപ്പിച്ചെത്തിക്കുന്ന സ്പിരിറ്റ് ശേഖരം കണ്ടെത്തുക എളുപ്പമല്ല. ചരക്ക് വാഹനങ്ങൾ തടയരുതെന്ന് നിർദ്ദേശമുള്ളതിനാൽ പൊലീസും കാര്യമായ പരിശോധന നടത്താറില്ല. മദ്യക്ഷാമം മുതലെടുത്ത് സംസ്ഥാനത്തെ പല ഗ്രാമങ്ങളിലും ലിറ്ററിന് 1500 രൂപ നിരക്കിൽ സ്പിരിറ്റ് നേർപ്പിച്ച് കച്ചവടം ചെയ്യുന്നതായുള്ള വിവരവും ഇന്റലിജൻസിന് ലഭിച്ചിട്ടുണ്ട്. വ്യാജവാറ്റുകാർ ചാരായം ലിറ്ററിന് 2000 രൂപവിലയ്ക്ക് വിറ്റഴിച്ചപ്പോഴാണ് സ്പിരിറ്റ് ലോബികൾ ലാഭക്കൊതി മൂത്ത് ലോക്ക് ഡൗൺ ഇളവോടെ 1500 രൂപയ്ക്ക് ലോക്കൽ കുടിയൻമാർക്കായി സ്പിരിറ്റ് വിൽപ്പന നടത്തുന്നത്. കള്ള് ഷാപ്പുകൾ വഴി പാഴ്സലായി മദ്യം നൽകാൻ അനുവദിക്കുകയും പരമ്പരാഗത ശൈലിയിലുള്ള കള്ള് ഉൽപ്പാദനം സംസ്ഥാനത്ത് വിരളമാകുകയും ചെയ്ത സാഹചര്യത്തിൽ പാലക്കാട് നിന്നെത്തിക്കുന്ന പെർമിറ്റ് കള്ളിനൊപ്പം സ്പിരിറ്റും കൂടി ചേർത്ത് വീര്യം കൂട്ടി കള്ള് ഷാപ്പ് വഴി വിൽപ്പന നടത്താൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും ഇന്റലിജൻസ് വിഭാഗം എക്സൈസിനും സർക്കാരിനും നൽകിക്കഴിഞ്ഞു.