പതിനഞ്ചോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

പത്തനാപുരം : വ്യാഴാഴ്ച രാത്രി മുതൽ നിലയ്ക്കാതെ പെയ്ത കനത്ത മഴയിൽ പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്ത് അതിർത്തിയിൽ രാജഗിരി മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ തുടർന്ന് വൻ നാശനഷ്ടം . നിരവധി വീടുകളിൽ വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടായി. ജാഫർ കോളനിയിൽ പത്ത് വീടുകളിൽ വെള്ളം കയറി. വാഴപ്പാറ, കുഴിക്കാട്ട് മേഖലയിൽ മാത്രം ഒമ്പത് വീടുകളിൽ വെള്ളം കയറി. ഇടത്തറ, കട്ടച്ചികടവ് നാലോളം വീടുകളിലും കല്ലുംകടവ് വാർഡിൽ നാലു വീടുകളിലും മാർക്കറ്റ് വാർഡിൽ നാല് വീടുകകളിലും വെള്ളം കയറി. കല്ലുംകടവ് മംഗല്യ ഓഡിറ്റോറിയം, ഫർണിച്ചർ . സ്പെയർ പാർട്ട്സ് കട തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വെള്ളപൊക്ക ഭീഷണിയിൽ ചില കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കലഞ്ഞൂർ പഞ്ചായത്തിലും നിരവധി വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചു. രാത്രി രണ്ട് മണിയോടെ തോടുകളിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്ന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയായിരുന്നു. വെള്ളം കയറിയ വീട്ടുകാർ ഞെട്ടി ഉണർന്ന് സമീപ വീടുകളിൽ അഭയം തേടിയതിനാൽ വൻ ദുരന്തം ഒഴിവായി. രോഗശയ്യയിലുള്ള വൃദ്ധരെ ചുമന്നുകൊണ്ട് പോയാണ് രക്ഷപെടുത്തിയത്. കുട്ടികൾക്ക് ഓൺ ലൈൻ പഠന സൗകര്യത്തിനായുള്ള ടി വി,മൊബെൽ ഫോൺ മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ മിക്ക വീടുകളിലും വെള്ളം കയറി നശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് .തുളസിയും നാശം നേരിട്ട വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങളും സന്നദ്ധ സംഘടനാ പ്രവർത്തകരും രാത്രി തന്നെ കാര്യക്ഷമമായ ഇടപെടലിൽ രക്ഷാപ്രവർത്തനം നടത്തിയതും വൻ ദുരന്തം ഒഴിവാക്കി. വെള്ളം കയറിയ സ്ഥലങ്ങൾ റവന്യൂ അധികൃതർ സന്ദർശിച്ചു. വെള്ളപൊക്ക ഭീഷണി നേരിടുന്നവർക്ക് സംരക്ഷണത്തിനും പുനരധിവാസത്തിനും വേണ്ടുന്ന സംവിധാനം ഒരുക്കുമെന്നും . വീടിനും കൃഷിക്കും നാശം സംഭവിച്ചവർക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കെ.ബി. ഗണേശ് കുമാർ എം .എൽ .എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുളസി എന്നിവർ പറഞ്ഞു.