50 കോടി നീക്കിവച്ചു
കൊല്ലം: സംസ്ഥാന ബഡ്ജറ്റിൽ ഇടംപിടിച്ചതോടെ കൊട്ടാരക്കര മീൻപിടിപ്പാറ ടൂറിസം പദ്ധതി ഇനി വളരും. അഷ്ടമുടിക്കായൽ, മൺറോത്തുരുത്ത്, മുട്ടറ മരുതിമല, ജടായുപാറ, തെന്മല, അച്ചൻകോവിൽ എന്നിവയ്ക്കൊപ്പം മീൻപിടിപ്പാറയെ ബന്ധിപ്പിച്ചാണ് ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട് തുടങ്ങുന്നത്. ഇതിനായി 50 കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവച്ചത്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാൽ ബഡ്ജറ്റിൽ കൊട്ടാരക്കരയ്ക്ക് വേണ്ടി കരുതിവച്ചത് ടൂറിസം സാദ്ധ്യതകളാണെന്ന് അധികമാരും കരുതിയിരുന്നില്ല. എം.സി റോഡും കൊല്ലം-തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന സ്ഥലമെന്ന നിലയിൽ ഇതിൽ മീൻപിടിപ്പാറയ്ക്ക് വലിയ പ്രാധാന്യം ലഭിക്കും. ടൂറിസം പദ്ധതിയുടെ ഭാഗമായിത്തന്നെ കൊട്ടാരക്കര പുലമൺ തോടും നവീകരിച്ച് ബോട്ടിംഗ് ഉൾപ്പടെ നടത്താമെന്ന ആലോചനയുമുണ്ട്. ടൂറിസം മേഖലയുമായി ഇത്രകാലവും അകന്നുനിന്നിരുന്ന കൊട്ടാരക്കര സംസ്ഥാന ടൂറിസം ഭൂപടത്തിൽ ഇടംനേടിയിരിക്കുകയാണ്.
പ്രകൃതിയുടെ സൗന്ദര്യക്കാഴ്ച
പാറക്കെട്ടുകളിൽ തട്ടിച്ചിതറിയൊഴുകുന്ന വെള്ളമാണ് മീൻപിടിപ്പാറയുടെ പ്രകൃതിയൊരുക്കിയ സൗന്ദര്യക്കാഴ്ച. കഴിഞ്ഞ ഫെബ്രുവരിയിൽ കൊട്ടാരക്കര മീൻപിടിപ്പാറ ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്. കൊട്ടാരക്കര എസ്.ജി കോളേജിന് പിന്നിലായാണ് പ്രകൃതിയുടെ സൗന്ദര്യക്കാഴ്ചകളുള്ള മീൻപിടിപ്പാറ. ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി ആദ്യഘട്ടത്തിൽ 46 ലക്ഷം രൂപ ഉപയോഗിച്ച് സംരക്ഷണ ഭിത്തികളുടെയും മറ്റും നിർമ്മാണം നടത്തി. രണ്ടാംഘട്ടത്തിൽ 1.47കോടി രൂപ അനുവദിച്ച് പദ്ധതി പൂർത്തിയാക്കുകയായിരുന്നു. കൊട്ടാരക്കര പട്ടണത്തിന്റെ തൊട്ടരികിലാണ് മീൻപിടിപ്പാറ സ്ഥിതി ചെയ്യുന്നത്.
സുരക്ഷാ സംവിധാനങ്ങൾ വേണം
പുലമൺ തോടിന്റെ ഉത്ഭവ സ്ഥാനമാണിവിടം. സഞ്ചാരികൾക്ക് വെള്ളത്തിൽ ഇറങ്ങി കുളിക്കാനും നീന്താനും സൗകര്യമുണ്ട്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ടൂറിസം സാദ്ധ്യതകൾ കണ്ടുകൊണ്ടുള്ള വികസന പദ്ധതികൾ പൂർത്തിയാക്കിയത്. ഈ പെരുമഴക്കാലത്ത് മീൻപിടിപ്പാറയിൽ വലിയ തോതിൽ വെള്ളമെത്തിയത് ദോഷകരമായിരുന്നു. ആ നിലയിൽ വെള്ളം കൂടാനുള്ള സാദ്ധ്യതകൾ മുന്നിൽക്കണ്ട് ഒട്ടേറെ സുരക്ഷാ സംവിധാനങ്ങൾ ഇവിടെ ഒരുക്കേണ്ടതുണ്ട്. ടൂറിസ്റ്റുകളെ ആകർഷിക്കുംവിധം പുതിയ സംവിധാനങ്ങളുമെത്തിക്കണം. ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിൽ ഉൾപ്പെട്ടതോടെ കൂടുതൽ സംവിധാനങ്ങളെത്തുമെന്നാണ് പ്രതീക്ഷ.