kanjavu
കണ്ടച്ചിറയിൽ റോഡരികിൽ നിന്ന് കണ്ടെത്തിയ കഞ്ചാവ് ചെടിയുമായി എക്സൈസ് ഉദ്യോഗസ്ഥർ

 യുവാക്കളെ തേടി എക്സൈസ്

കൊല്ലം: നാടെങ്ങും പ്ളാവും മാവും പൂച്ചെടികളും നട്ടുപിടിപ്പിച്ച് പരിസ്ഥിതിദിനം ആഘോഷിച്ചപ്പോൾ പാതയോരത്ത് കഞ്ചാവ് ചെടികൾ നട്ടാണ് മൂന്ന് യുവാക്കൾ ദിനാചരണം വ്യത്യസ്തമാക്കിയത്. കൈയോടെ പിടികൂടി 'അവാ‌ർഡ്' നൽകാൻ പിന്നാലെയുണ്ട് എക്സൈസ് സംഘം.

കഴിഞ്ഞ ദിവസം മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയുടെ ഓരത്താണ് കഞ്ചാവ് ചെടികൾ നട്ട് ഫോട്ടോ ഷൂട്ട് നടത്തിയത്. അപരിചതരായ യുവാക്കളുടെ പ്രവൃത്തിയിൽ സംശയം തോന്നിയ സമീപവാസി എക്സൈസിൽ വിവരമറിയിച്ചു. എക്സൈസ് കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ടി. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 60 സെന്റിമീറ്ററും 30 സെന്റിമീറ്ററും വളർച്ചയുള്ള രണ്ട് ചെടികളാണ് കണ്ടെടുത്തത്.

മങ്ങാട് ബൈപ്പാസ് പാലത്തിനടിയിലും കഞ്ചാവ് ചെടി നട്ടതായി വിവരം ലഭിച്ചെങ്കിലും പരിശോധനയിൽ ഇവ നശിപ്പിച്ച നിലയിലായിരുന്നു. നേരത്തെ കഞ്ചാവ് കേസിൽ പിടിയിലായ കണ്ടച്ചിറ സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് ചെടികൾ നട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ ഉടൻ പിടികൂടുമെന്ന് അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു.

പരിശോധനയിൽ എക്സൈസ് പ്രീവന്റീവ് ഓഫീസർ എം. മനോജ് ലാൽ, നിർമ്മലൻ തമ്പി, ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, ശ്രീനാഥ്, അനിൽകുമാർ, ജൂലിയൻ ക്രൂസ്, ഡ്രൈവർ നിതിൻ എന്നിവരും പങ്കെടുത്തു.