കൊട്ടാരക്കര: ആറാം ക്ളാസുകാരിയ്ക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ല, മന്ത്രിയുടെ ഓഫീസിൽ വിളിച്ചയുടനെ വീട്ടിൽ ഫോണെത്തി. കുഴിമതിക്കാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ കീർത്തിയാണ് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഓഫീസിൽ വിളിച്ച് ഓൺലൈൻ പഠനത്തിനുള്ള സൗകര്യക്കുറവ് അറിയിച്ചത്. സ്വകാര്യബസ് ഡ്രൈവറായ പിതാവ് ലോക്ക് ഡൗൺ കാലയളവിൽ ജോലിയില്ലാതെ വിഷമിക്കുകയാണ്. ഇതിനിടയിൽ ഫോൺ വാങ്ങാനുള്ള പണവും ഉണ്ടായില്ല. മന്ത്രിയുടെ ഓഫീസിൽ വിവരം അറിഞ്ഞയുടൻ തന്നെ പ്രദേശത്തെ പാർട്ടി പ്രവർത്തകരും ചാരിറ്റി പ്രവർത്തകരും ആറുമുറിക്കട തുഷാര മാർബിൾസ് ഉടമകളായ ഒ.പി.സേവ്യറിനെയും അനിക്കുട്ടനെയും ബന്ധപ്പെട്ടു. ഉടൻതന്നെ ഇവർ ഫോൺ വാങ്ങി കുട്ടിയുടെ രക്ഷിതാവിന് കൈമാറി. ഗ്രാമപഞ്ചായത്തംഗം റേച്ചൽ, അജി, ഷൈൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.