photo
കോട്ടാത്തല യു.പി സ്കൂളിലെ അദ്ധ്യാപകർ അർച്ചനയെയും അമൃതയെയും ആതിരയെയും കാണാൻ വീട്ടിലെത്തിയപ്പോൾ

കൊല്ലം: സ്കൂൾ തുറന്നിട്ട് രണ്ടാഴ്ച പിന്നിട്ടു, അർച്ചനയും അമൃതയും ആതിരയും ഇതുവരെ പഠിക്കുന്ന വിദ്യാലയം കണ്ടിട്ടില്ല. ടീച്ചർമാരെയോ കൂട്ടുകാരെയോ കണ്ടില്ല. ഓൺലൈൻ പഠനത്തിനും സംവിധാനമില്ലാഞ്ഞതിനാൽ സങ്കടക്കൂരയിൽ മൂവരും വിഷമിച്ചിരിക്കുമ്പോഴാണ് ഇന്നലെ അദ്ധ്യാപകർ കടന്നുവന്നത്. കൈനിറയെ പലഹാരങ്ങളും പിന്നെ നോട്ടുബുക്കുകളും മൊബൈൽ ഫോണും. കുട്ടികളുടെ ആഹ്ളാദത്തിന് അതിരില്ല. മൂവരും കൊച്ചുവർത്തമാനങ്ങളുമായി കൂടെക്കൂടിയപ്പോൾ അദ്ധ്യാപകർക്കും രസമായി. കൊട്ടാരക്കര കോട്ടാത്തല യു.പി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനികളാണ് മൂവർസംഘം. കോട്ടാത്തല കല്ലുകീറഴികത്ത് വീട്ടിൽ(സന്തോഷ് ഭവൻ) രതീഷിന്റെയും സരിതയുടെയും മക്കളാണ് ഒറ്റപ്രസവത്തിലെ ഈ പെൺകുട്ടികൾ. നാല് വർഷം മുൻപ് രതീഷിന്റെ അകാലവിയോഗത്തോടെയാണ് കുടുംബം ബുദ്ധിമുട്ടിലായത്. അമ്മ പുതുജീവിതത്തിലേക്ക് കടന്നതോടെ മൂന്ന് മക്കളും സഹോദരൻ സന്തോഷിന്റെ തണലിലായി. ബുദ്ധിമുട്ടുകൾ ഏറെയുണ്ടെങ്കിലും അർച്ചനയും അമൃതയും ആതിരയും ഇവിടെ സന്തോഷത്തിലാണ്. കളിയും ചിരിയും ചില്ലറ വഴക്കുമൊക്കെയായി അവർ വേനൽക്കാലം മുഴുവൻ ആഘോഷമാക്കുകയായിരുന്നു. കോട്ടാത്തല ഗവ.എൽ.പി സ്കൂളിൽ നിന്ന് ഒരു കിലോമീറ്റർ ദൂരേയ്ക്കുള്ള യു.പി സ്കൂളിലേക്ക് മാറ്റി. പക്ഷെ, അഡ്മിഷൻ സമയത്തും സ്കൂൾ തുറപ്പ് വേളയിലുമൊന്നും വിദ്യാലയത്തിലേക്ക് പോകാൻ കുട്ടികൾക്ക് അവസരമുണ്ടായില്ല. പുത്തൻ കൂട്ടുകാരെ പരിചയപ്പെട്ടിട്ടുമില്ല. പഠനം ചോദ്യചിഹ്നമായി തുടരുമ്പോഴായിരുന്നു അദ്ധ്യാപകർ കുട്ടികളെ തേടിയെത്തിയത്. പ്രഥമാദ്ധ്യാപകൻ ബി.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അദ്ധ്യാപകർ വീട്ടിലെത്തിയത്. ആദ്യമായി കാണുകയാണെങ്കിലും അദ്ധ്യാപകരുടെ സ്നേഹവാത്സല്യങ്ങൾ കുട്ടികൾക്ക് വേണ്ടുവോളം ലഭിച്ചു. ഓൺലൈൻ ക്ളാസിൽ കയറണമെന്ന ഉപദേശം നൽകിയാണ് പ്രഥമാദ്ധ്യാപകൻ മൊബൈൽ ഫോൺ കൈമാറിയത്. സ്കൂളിലെ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ നൽകുന്ന പ്രവർത്തനം തുടങ്ങിയതായും പലഹാരങ്ങളുമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും വീടുകൾ സന്ദർശിക്കുമെന്നും അദ്ധ്യാപകർ പറഞ്ഞു.