കരുനാഗപ്പള്ളി: ആഴക്കടലിൽ ശാസ്ത്രീയമായ പഠനം നടത്തുന്നതിന്റെ മറവിൽ സമുദ്രത്തിലെ അമൂല്യമായ വിഭവങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ കേന്ദ്ര സർക്കാർ ശ്രമിക്കരുതെന്ന് എ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടു. കരട് ബ്ലൂ എക്കോണമി നയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ തീരാതെ, സമുദ്ര പര്യവേഷണം നടത്തുന്നതിനുള്ള ‘ഡീപ് ഓഷ്യൻ മിഷന്’ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നൽകിയത് സംശയാസ്പദമാണ്‌. സമുദ്രസമ്പത്തിന്റെ സുസ്ഥിര ഉപയോഗം ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കിയാണ്‌ 4000 കോടി ചെലവിൽ പര്യവേഷണത്തിന്‌ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നതെങ്കിലും ഇത് ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതകൾ ഏറെയാണ്‌. മത്സ്യത്തൊഴിലാളി സമൂഹത്തെ സാരമായി ബാധിക്കുന്ന വിഷയമെന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തി ആശങ്കകൾ തീർക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി ഡോ. ഹർഷവർദ്ധന്‌ അയച്ച കത്തിൽ എ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടു.