thresiya-60

കുണ്ടറ: വൃദ്ധയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര എൻ.എസ് നഗറിൽ നിഷാദ് ഭവനത്തിൽ ജോണിയുടെ ഭാര്യ ത്രേസ്യയെയാണ് (60) ഇന്നലെ വൈകിട്ട് 5 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവായ ജോണി രാവിലെ മത്സ്യ ബന്ധനത്തിന് പോയതാണ്. വൈകിട്ട് തിരിച്ചെത്തിയപ്പോൾ ത്രേസ്യയെ കാണാതായതിനാൽ നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വായുസഞ്ചാരമില്ലാത്ത കിണറ്റിൽ നിന്ന് മൃതദേഹം കരയ്ക്കെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മിഥിലേഷ് എം കുമാർ ബ്രീത്തിംഗ് അപ്പാരറ്റസ് സെറ്റിന്റെ സഹായത്താൽ 100 അടി താഴ്ചയും വായുസഞ്ചാരമില്ലാത്തതും തൊടികൾ ഇടിഞ്ഞ് വീഴുന്നതുമായ കിണറ്റിൽ ഇറങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കയറിന്റെ സഹായത്തോടെ കെട്ടിവലിച്ചാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ മനുരാജ്, സീനിയർ ഫയർ ഓഫീസർ ജയരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനേഷ്, വിഷ്ണു, ശിവലാൽ, ശ്യാം, അശോകൻ, രാജേഷ്, അനിൽകുമാർ, ഹരി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.