peedanam

കൊല്ലം: പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് യുവാവിനെതിരെ കുപ്രചരണം. ചവറ തെങ്ങുവേലിയിൽ അഖിൽരാജിനെതിരെയാണ് (22) അടിസ്ഥാന രഹിതമായ പ്രചാരണം നടക്കുന്നത്. അഖിൽരാജും ചവറ തെക്കുംഭാഗം സ്വദേശിനിയായ പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. പെൺകുട്ടിയുടെ അമ്മ ലോക്ക്ഡൗൺ സമയത്ത് കരുവാറ്റയിലെ കുടുംബ വീട്ടിലേക്ക് പോയി. ഇതിനിടയിൽ കൊവിഡ് ആശ്വാസമായി ആർ.പി ഗ്രൂപ്പ് സാമ്പത്തിക സഹായം നൽകുന്നുവെന്ന കാര്യം അറിഞ്ഞു. ഇതുപ്രകാരം ചവറയിലെ എം.എൽ.എ ഓഫീസിൽ പോയി അപേക്ഷ നൽകാൻ അമ്മ, പെൺകുട്ടിയെ ചുമതലപ്പെടുത്തി. ഇതിനായി ഒപ്പം ചെല്ലാൻ പെൺകുട്ടി അഖിലിന്റെ സഹായം തേടി. അങ്ങനെ ഈമാസം 17ന് ഉച്ചയോടെ പെൺകുട്ടിയെ അഖിൽ എം.എൽ.എ ഓഫീസിൽ എത്തിച്ചു. വൈകിട്ട് അപേക്ഷ നൽകി കഴിഞ്ഞപ്പോൾ പെൺകുട്ടി വീട്ടിലേക്ക് മടങ്ങാൻ അഖിലിനെ വിളിച്ചു. പെൺകുട്ടിയും അമ്മയും ആവശ്യപ്പെട്ട പ്രകാരം പെൺകുട്ടിയെ എറുണാകുളത്തെ അമ്മയുടെ കുടുംബവീട്ടിൽ എത്തിക്കാമെന്ന് അഖിൽ സമ്മതിച്ചു. പുറപ്പെട്ട വിവരം പെൺകുട്ടി അമ്മയെ ഫോൺ വിളിച്ച് അറിയിച്ചു. എന്നാൽ വഴിതെറ്റിയതോടെ വീട്ടിൽ എത്താൻ വൈകി. ഇതിനിടയിൽ മകളെ കാണാതായതോടെ പെൺകുട്ടിയുടെ അമ്മ തെക്കുംഭാഗത്തെ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ തെക്കുംഭാഗം പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയും യുവാവും ബൈക്കിൽ സഞ്ചരിക്കുകയാണെന്ന് സ്ഥിരീകരിച്ചു.

തെക്കുംഭാഗം പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറുണാകുളം സൈബർസെൽ പൊലീസ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ഇടപ്പള്ളിയിൽ വച്ച് കസ്റ്റഡിയിലെടുത്തു. താൻ ആവശ്യപ്പെട്ട പ്രകാരമാണ് യുവാവ് അമ്മയുടെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകുന്നതെന്നും, വഴി തെറ്റിയതിനാലാണ് വൈകിയതെന്നും പെൺകുട്ടി പൊലീസിനോട് പറ‌ഞ്ഞു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസ്. അുകൊണ്ട് പോസ്കോ അക്ട് പ്രകാരം തട്ടിക്കൊണ്ടുപോകൽ ചുമത്തി അഖിലിനെതിരെ കേസെടുത്തു. പക്ഷെ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.