sanjith-

ഇരവിപുരം: ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് സഹോദരീ ഭർത്താവിനൊപ്പം ഒളിച്ചോടിയ യുവതിയെ മധുരയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപം കെ.ബി നഗർ 66, ലക്ഷ്മി നിവാസിൽ ഐശ്വര്യ (28), ഇവരുടെ ജ്യേഷ്ഠസഹോദരീ ഭർത്താവ് ചാല യു.എൻ.ആർ.എ 56 എ രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന സഞ്ജിത് (36) എന്നിവരെയാണ് ഇരവിപുരം പൊലീസ് പിടികൂടിയത്.

പൊലീസ് പറയുന്നത്: മാടൻനടയ്ക്കടുത്തുള്ള ഭർത്തൃഗൃഹത്തിൽ നിന്ന് കഴിഞ്ഞ 22ന് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭർത്താവിന്റെ ബന്ധുവീട്ടിലെത്തിയ ഐശ്വര്യ സഞ്ജിത്തിനൊപ്പം മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നൽകി. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരും പേരു മാറ്റി ട്രെയിനിൽ യാത്ര ചെയ്യുന്നതായി രാത്രിയിൽ റെയിൽവേ പൊലീസ് അറിയിച്ചു.

ഫോട്ടോ തിരിച്ചറിഞ്ഞ ശേഷം കൊല്ലം എ.സി.പി ടി.ബി. വിജയന്റെ നിർദ്ദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി ഇവരെ കൂട്ടിക്കൊണ്ടുവന്ന് ഇരവിപുരം പൊലീസിന് കൈമാറി. സഞ്ജിത്തിന് രണ്ട് കുട്ടികളുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. തൈക്കാട് സ്വദേശിയായ ഐശ്വര്യയെ അട്ടക്കുളങ്ങര വനിതാ ജയിലിലും സഞ്ജിത്തിനെ കൊട്ടാരക്കര സബ് ജയിലിലും റിമാൻഡ് ചെയ്തു.