കൊല്ലം: കല്ലുവാതുക്കൽ ഊഴായിക്കോട് കരിയിലകൾക്കിടയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി.കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യ (23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സഹോദരീപുത്രി ശ്രുതിയെന്ന ഗ്രീഷ്മയെ (19) കണ്ടെത്താനുണ്ട്. ഇന്നലെ മുതലാണ് ഇവരെ കാണാതായത്. പൊലീസ് അന്വേഷണം ശക്തമാക്കി.
പൊലീസ് പറയുന്നത് : നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആര്യയെയും ഗ്രീഷ്മയെയും ചോദ്യം ചെയ്യാൻ ഇന്നലെ വൈകുന്നേരം 3.30 ഓടെ പാരിപ്പള്ളി സ്റ്റേഷനിലെത്താൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ഇരുവരെയും കാണാതാവുകയായിരുന്നു. സാധനം വാങ്ങാനായി വീട്ടിൽ നിന്ന് രാവിലെ പോയ ഇരുവരും മടങ്ങിയെത്തി കത്തെഴുതി വച്ചശേഷമാണ് അപ്രത്യക്ഷരായത്.
രേഷ്മ തങ്ങളെ ചതിക്കുമെന്നും ഞങ്ങൾ പോകുകയാണെന്നുമാണ് വീട്ടുകാർക്കായി എഴുതിയ കത്തിന്റെ ഉള്ളടക്കം. കത്ത് കണ്ടെത്തുകയും ഇരുവരെയും കാണാതാകുകയും ചെയ്തതോടെ വീട്ടുകാർ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി.
ഇരുവരുടെയും മൊബൈൽ നമ്പരുകളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ചാത്തന്നൂർ, ആദിച്ചനല്ലൂർ, ഇത്തിക്കര മേഖലകളിലുണ്ടായിരുന്ന ഇവർ ഇന്നലെ വൈകുന്നേരം അവസാനം കൊല്ലം മാടൻനാടയ്ക്ക് സമീപമുണ്ടായിരുന്നതായി ഫോണിന്റെ ടവർ ലൊക്കേഷൻ അനുസരിച്ച് പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ പൊലീസ് അവിടെയെത്തും മുമ്പേ ഇരുവരും കടന്നുകളഞ്ഞതായി പാരിപ്പള്ളി പൊലീസ് പറഞ്ഞു.
പിന്നീട് ചാത്തന്നൂർ ഇത്തിക്കര പാലത്തിന് സമീപം രണ്ട് യുവതികളെ സംശയകരമായ സാഹചര്യത്തിൽ കണ്ടതായി ചിലർ പൊലീസിന് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ഇത്തിക്കരയാറിലും പരിസരത്തും പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഡ്രോൺ ഉപയോഗിച്ച് പരിശോധന ആരംഭിച്ച പൊലീസ് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. കൂടാതെ യുവതികൾ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടോയെന്ന് അറിയാൻ ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ആശുപത്രി പരിസരങ്ങളിലും മറ്റും പൊലീസിന്റെ അന്വേഷണം നടത്തിയിരുന്നു.
കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത രേഷ്മയ്ക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ ഉണ്ടായിരുന്നില്ല. അയൽവാസികളും ബന്ധുക്കളുമായ ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണിൽ നിന്നാണ് രേഷ്മ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്.
മറഞ്ഞത് രഹസ്യം സൂക്ഷിപ്പുകാരികൾ ?
കൊല്ലം സ്വദേശിയായ കാമുകൻ അനന്ദുവിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഗർഭിണിയാണെന്ന വിവരം ഭർത്താവിനോടും വീട്ടുകാരോടും മറച്ചുവച്ച പ്രസവശേഷം രേഷ്മ കുഞ്ഞിനെ പറമ്പിലെ കരിയിലക്കൂനയിൽ ഉപേക്ഷിച്ചത്. ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ചെന്നാൽ സ്വീകരിക്കാമെന്ന് കാമുകൻ കൊല്ലം സ്വദേശി അനന്ദു ഉറപ്പ് നൽകിയിരുന്നതായി രേഷ്മ പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്.
അനന്ദുവിനെയും കേസിൽ പ്രതിചേർക്കാൻ ഉദ്ദേശിക്കുന്ന പൊലീസ് അതിന് മുന്നോടിയായി കാമുകനുമായുള്ള ബന്ധം പരിശോധിക്കാനും സോഷ്യൽ മീഡിയ അക്കൗണ്ടുകളെപ്പറ്റി അറിയാനുമാണ് മൊബൈൽഫോണിന്റെ ഉടമകളായ ആര്യയെയും ഗ്രീഷ്മയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഇവരുടെ തിരോധാനത്തോടെ കേസ് കൂടുതൽ സങ്കീർണമാവുകയാണ്. രേഷ്മയുടെ ഗർഭം ഉൾപ്പെടെ പല രഹസ്യങ്ങളും ഇവർക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
കുടുക്കിയത് ഡി.എൻ.എ
ജനുവരി നാലിനാണ് വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച ശേഷം രേഷ്മ കുഞ്ഞിനെ കുടുംബവകയായ വസ്തുവിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത്. കുഞ്ഞിനെ കണ്ടെത്തിയ ദിവസം സംഭവത്തെപ്പറ്റി യാതൊന്നും അറിയാത്ത വിധം നാട്ടുകാർക്കൊപ്പം നിലകൊണ്ട രേഷ്മ ഡി.എൻ.എ പരിശോധനയിലാണ് കുടുങ്ങിയത്. കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് പിറ്റേന്ന് മരിക്കുകയായിരുന്നു. നടയ്ക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു തോർത്തു മുണ്ടു കൊണ്ടു പോലും മൂടാതെയാണ് പൊക്കിൾക്കൊടി പോലും മുറിയാത്ത കുഞ്ഞിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ചത്. കേസിൽ അറസ്റ്റിലായ രേഷ്മ റിമാൻഡിലാണ്.