കൊടുങ്ങല്ലൂർ: മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തികൾ നടന്നുകൊണ്ടിരുന്ന തിരുവഞ്ചിക്കുളം കനാൽ ഓഫീസ് തകർന്നുവീണ സംഭവത്തിൽ കരാറുകാരനെതിരെ പദ്ധതി അധികൃതരുടെ പരാതി. 2021 ജൂൺ ഒന്നിനാണ് ചരിത്ര സ്മാരകങ്ങളിലൊന്നായ തിരുവഞ്ചിക്കുളം കനാൽ ഓഫീസ് ഭാഗികമായി തകർന്ന് വീണത്.
1.92 കോടി രൂപയാണ് സംസ്ഥാന സർക്കാർ കനാൽ ഓഫീസിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി അനുവദിച്ചത്. ഇങ്കൽ ലിമിറ്റഡിനായിരുന്നു നിർമ്മാണ ചുമതല. നവീകരണ പ്രവൃത്തികൾ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തിൽ കരാറുകാരൻ പ്രവൃത്തികൾ നിറുത്തിവച്ചിരിക്കുകയായിരുന്നു.
പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് നിരവധി തവണ മുസ്‌രിസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ് ഇങ്കൽ ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു. കരാറുകാരന്റെ നിരുത്തരവാദിത്വപരമായ പ്രവൃത്തിക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ബെന്നി ബെഹ്നാൻ എം.പി, അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ എന്നിവരും ആവശ്യപ്പെട്ടിട്ടുണ്ട്. കനോലി കനാലിന്റെ തീരത്ത് നാൽപ്പത് സെന്റ് സ്ഥലത്ത് ഇരുനിലകളിലായി ഏകദേശം നാലായിരം ചതുരശ്ര അടി വിസ്തീർണത്തിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
കൊച്ചി രാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്നു തിരുവഞ്ചിക്കുളം കനാൽ ഓഫീസ്. കൊച്ചി രാജാവ് തിരുവഞ്ചിക്കുളം ക്ഷേത്ര ദർശനത്തിനെത്തമ്പോൾ വിശ്രമിച്ചിരുന്ന ഇടത്താവളമാണ് പിന്നീട് കനാൽ ഓഫീസായി മാറിയത്. ജലവിഭവ വകുപ്പിന് കീഴിൽ ജല വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉൾപ്പെടെയുള്ള സുരക്ഷാ പരശോധനയും രജിസ്‌ട്രേഷനും മറ്റും നടത്തുന്ന തൃശൂർ മലപ്പുറം ജില്ലകളിലെ ഏക ഓഫീസായിരുന്നു കനാൽ ഓഫീസ്.