വടക്കാഞ്ചേരി: ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിൽ ഊന്നി സുസ്ഥിര വികസനമെന്ന സ്വപ്നത്തിലേക്കുള്ള പാതയിൽ മുന്നേറുകയാണ് വടക്കാഞ്ചേരി നഗരസഭ. മാലിന്യ സംസ്‌കരണത്തിൽ പ്രത്യേക ശ്രദ്ധ നൽകി വിവിധ പദ്ധതികൾ വിജയകരമായി നഗരസഭ നടപ്പാക്കി കഴിഞ്ഞു.
കൊവിഡും പകർച്ചവ്യാധികളും രൂക്ഷമായ സാഹചര്യത്തിൽ നിർണായകമായ മാലിന്യ സംസ്‌കരണം എന്ന ദൗത്യം ഏറെ ഗൗരവത്തോടെയാണ് വടക്കാഞ്ചേരിയുടെ ഹരിത കർമസേന ഏറ്റെടുത്തിരിക്കുന്നത്. ജൈവവും അജൈവവുമായ എല്ലാ മാലിന്യങ്ങളും തരം തിരിച്ച് ശേഖരിക്കുന്നതിന് വേസ്റ്റ് ബിന്നുകൾ ലഭ്യമാക്കുകയാണ് ആദ്യം ചെയ്തത്. ഏറെ ശ്രമകരമായ ശാസ്ത്രീയ തരം തിരിച്ചുള്ള മാലിന്യ ശേഖരണം എളുപ്പമാക്കാൻ ഹരിതകർമ സേനക്ക് ഇത് സഹായകരമായി.
ഇതിനായി സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് വേസ്റ്റ് ബിന്നുകൾ നഗരസഭ ലഭ്യമാക്കി. 2200 രൂപ വില വരുന്ന വേസ്റ്റ് ബിൻ 300 രൂപക്ക് ഗുണഭോക്താക്കൾക്ക് നഗരസഭ നൽകുന്നുണ്ട്. ബാക്കി തുക സബ്‌സിഡിയായാണ് വകയിരുത്തുന്നത്. വടക്കാഞ്ചേരി നഗരസഭയുടെ 41 ഡിവിഷനുകൾ കേന്ദ്രീകരിച്ചാണ് വേസ്റ്റ് ബിൻ വിതരണം ചെയ്യുന്നത്. ഹരിതകർമ്മസേന കൗൺസിലർമാർ വഴി ആവശ്യക്കാരുടെ പട്ടിക തയ്യാറാക്കിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.
ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും മാസം 60 രൂപ ചെലവിൽ പ്ലാസ്റ്റിക് മലിന്യം ഇവർ ശേഖരിക്കുന്നു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വൃത്തിയാക്കിയ അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ സ്വീകരിച്ച് അവ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ എത്തിക്കുന്നു. ഇവിടെ മാലിന്യം തരംതിരിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിലേക്ക് അയയ്ക്കുന്നു. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നു. മാലിന്യ ശേഖരണത്തിന്റെ ഒരു യൂണിറ്റ് എന്നത് രണ്ട് ബിന്നുകൾ ആണ്. ഒരു പായ്ക്കറ്റ് ഇനോക്കുലം ബിന്നുകൾക്ക് ഒപ്പം നൽകും. ബിന്നുകളുടെ ഉപയോഗം നിരീക്ഷിക്കുന്നത് ഹരിതകർമ്മസേന വഴിയാണ്. ഹരിത കർമ്മ സേനയെ മോണിറ്റർ ചെയ്യാൻ ഹരിത സഹായ സ്ഥാപനമായ പെലിക്കൺ ഫൗണ്ടേഷൻ പ്രതിനിധിയും ഒപ്പമുണ്ട്.