മാള: ജല രക്ഷ ജീവ രക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയ അന്നമനട പഞ്ചായത്തിലെ വെണ്ണൂർ തുറയുടെ നവീകരണം വിവിധ ഘട്ടങ്ങളിലായി പൂർത്തീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നവീകരണവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ഇതിന്റെ ഭാഗമായി കൃഷി, ജലസേചനം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥലം സന്ദർശിച്ച് നവീകരണ പ്രവർത്തനങ്ങളുടെ പദ്ധതി തയ്യാറാക്കും. 3.23 ഹെക്ടർ പ്രദേശത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയാണ് അനുവദിച്ചത്.
വിവിധ വകുപ്പുകളുടെയും മറ്റും സഹായത്തോടെ പദ്ധതി പൂർത്തീകരിക്കുന്നതിന് അന്നമനട പഞ്ചായത്ത് ഒരു കോടി രൂപയുടെ പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മാള, അന്നമനട, കുഴൂർ, കൊരട്ടി, കാടുകുറ്റി എന്നീ അഞ്ച് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന വെണ്ണൂർ തുറയുടെ രണ്ടാംഘട്ട നവീകരണത്തിന് മുന്നോടിയായി തുറയിൽ അടിഞ്ഞു കൂടിയ ചെളി, എക്കൽ, പായൽ തുടങ്ങിയവ നീക്കം ചെയ്യും.
തുറയുടെ ഇരുവശങ്ങളിലായി കരിങ്കൽ ഭിത്തികൊണ്ടും കയർ ഭൂവസ്ത്രം കൊണ്ടും സംരക്ഷണമൊരുക്കും. അഞ്ച് പഞ്ചായത്തിലെയും കൃഷിക്കും, കുടിവെള്ളത്തിനും, ജലസേചന സൗകര്യങ്ങൾക്കും സഹായകമാകുന്നതാണ് വെണ്ണൂർതുറ. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് തുറയുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുക. യോഗത്തിൽ കളക്ടർ എസ്. ഷാനവാസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. ശ്രീലത, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ വിനോദ്, സിന്ധു അശോക്, പ്രിൻസി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.