wood

തൃശൂർ: പട്ടയഭൂമിയിൽ മരം മുറിക്കാൻ ലഭിച്ച പാസിന്റെ മറവിൽ നൂറുക്കണക്കിന് തേക്ക്, ഈട്ടിമരങ്ങൾ മുറിച്ചു മാറ്റിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. 33 പാസിന്റെ മറവിൽ അഞ്ഞൂറോളം മരങ്ങളാണ് മുറിച്ച് കടത്തിയത്. ഇത് ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ നടക്കില്ലെന്നാണ് വിലയിരുത്തൽ. ഈ കാലയളവിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴികൾ രേഖപ്പെടുത്തിയേക്കും. നേരത്തെയും ഇത്തരം മരം മുറികൾ നടക്കാറുണ്ടെങ്കിലും ഇത്രയേറെ മരങ്ങൾ മുറിച്ച് കടത്തിയ സംഭവം സമീപകാലത്ത് ഉണ്ടായിട്ടില്ല. അനുമതി നൽകിയത് റവന്യു വകുപ്പാണെന്ന് പറഞ്ഞ് തടിയൂരാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതിന്റെ പരിശോധന നടപടികൾ പൂർത്തിയാക്കേണ്ടത് വനം വകുപ്പ് തന്നെയാണ്. ഇതിനിടെ സംഭവം വിവാദമായതോടെ തലയൂരനായി ഉദ്യോഗസ്ഥർ നെട്ടോട്ടമോടുകയാണ്. മരം കൊണ്ട് പോയ വൻകിട കച്ചവടക്കാരെ രക്ഷിക്കാനും തങ്ങൾക്കെതിരെ നടപടി ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. ആദിവാസികളെയും കർഷകരെയുമെല്ലാം പ്രതി ചേർക്കാനാണ് ശ്രമം. മരം കൊണ്ടുപോയ മുതലാളിമാരോട് മുൻകൂർ ജാമ്യമെടുക്കാനുള്ള കുറുക്കുവഴികളും ഉദ്യോഗസ്ഥർ പറഞ്ഞു കൊടുക്കുന്നതായാണ് വിവരം. ഏറ്റവും കൂടുതൽ മരം മുറിച്ചു കടത്തിയ മച്ചാട് റേഞ്ചിൽ പലരേയും വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതായും പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇതെന്നും പറയുന്നു. നിലവിൽ റേഞ്ചർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇത് കേസിൽ ഉൾപ്പെട്ടാൻ സാദ്ധ്യതയുള്ള ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്. ഇതിനിടെ പലയിടത്തു നിന്നുമായി മുറിച്ച് കടത്തിയത് പിടിച്ചതെന്ന പേരിൽ എത്തിച്ച മരങ്ങളിലും കൃത്രിമമുണ്ടെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ഒരു വർഷത്തെ പഴക്കമെന്നാണ് സൂചിപ്പിക്കുന്നതെങ്കിലും അളവുകളിലും പഴക്കത്തിലുമുൾപ്പെടെ വലിയ വ്യത്യാസമുണ്ടെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ഉത്തരവ് ഇറക്കുകയും വിവാദമായപ്പോൾ പിൻവലിക്കുകയും ചെയ്ത ദിവസത്തിനുള്ളിൽ തന്നെ നടന്ന കാട്ടുകൊള്ള സമാനതകളില്ലാത്തതാണ്. വടക്കാഞ്ചേരി മച്ചാട് മേഖലയിൽ നിന്നും മുറിച്ചു കടത്തിയ മരങ്ങൾ നിലമ്പൂരിലെ മില്ലിൽ നിന്നും കണ്ടെത്തിയത് നിലമ്പൂർ ഫ്ലയിംഗ് സ്‌ക്വാഡ് ആയിരുന്നു. കഴിഞ്ഞ വർഷം മച്ചാട് റേഞ്ചിൽപ്പെട്ട ഊരോക്കാട് വനമേഖലയിൽ തേക്ക് പ്ലാന്റേഷൻ നടത്തുന്നതിന്റെ ഭാഗായി ആയിരത്തിലേറെ തേക്ക് മരങ്ങൾ മുറിച്ച് വിൽപ്പന നടത്തിയിരുന്നു. ഇതിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണ നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.